"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.






