2011 ഡിസംബർ 18, ഞായറാഴ്‌ച

ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവക്കണം..

ഒരു ഫെഡറല്‍ ജനാതിപത്യ രാജ്യത്തെ ഉത്തരവാദിത്വപെട്ട ഒരു ഭരാണിധികാരിയും നടത്താന്‍ പാടില്ലാത്തതരത്തിലുള്ള പരമാര്‍ശങ്ങലാണ് ചിദംബരം മുല്ലപെരിയാര്‍ വിഷയവുമായി ബന്ധപെട്ട് ഇന്ന് നടത്തിയത് .ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും സങ്കുചിത പ്രാദേശികവാദവുമാണ്.നാല്‍പതു ലക്ഷത്തോളം കേരളീയരുടെ ജീവന് ഭീക്ഷണിയാകുമെന്നു ഈ നാട് മുഴുവന്‍ ഭയക്കുന്ന ഒരു വിഷയത്തെ തന്‍റെ രാഷ്ട്രീയനിലനില്‍പ് മാത്രം മുന്നില്‍കണ്ട് ഒരു പ്രാദേശികവാദിയുടെ ഭാവത്തിലും സ്വരത്തിലും അവതരിപിച്ചത് അക്ഷന്തവ്യമായ തെറ്റാണ്.ഇതിലൂടെ അദ്ദേഹം സത്യപ്രതിജ്ഞ ലന്ഘനമാണ് നടത്തിയതെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.അതിനു അദ്ദേഹം തിരഞ്ഞെടുത്ത വേദിയാകട്ടെ ചെന്നയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സോണിയാഗാന്ധി ജന്മദിന ആഘോഷപരിപാടിയും.മാത്രമല്ല ഈ വിഷയത്തില്‍ ഈ പാര്‍ടിക്ക് വ്യക്തമായ ദേശിയ കാഴ്ചപാട് ഇതുവരെ ഉണ്ടാകാന്‍ കഴിഞ്ഞിട്ടില്ലയെന്നതും പ്രധിക്ഷേധര്‍ഗമാണ്.ഈ  സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കുകയോ പ്രധാനമന്ത്രി അദ്ധേഹത്തെ തല്‍സ്ഥാനത്തുനിന്നും പുറത്താകുകയോ വേണം.വീണ്ടു ഈ പദവിയില്‍ തുടരുവാനാണ് തീരുമാനമെങ്കില്‍ ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയും അന്ഗീഹരികാത്ത്ത ഒരു ഭരണാധികാരിയായിരിക്കും താങ്കള്‍.

2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

ലോക്പാല്‍ : സിപിഐഎം നിലപാട്

രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമായി അഴിമതി മാറിയിട്ട് കുറച്ചുകാലമായി. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന, സാമ്പത്തിക-സാമൂഹ്യ അവസരങ്ങള്‍ കുറഞ്ഞ, ഇന്ത്യ പോലൊരു രാജ്യത്ത് പൊതുസ്വത്ത് അഴിമതിയിലൂടെ കൊള്ളയടിക്കപ്പെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇങ്ങനെ സമ്പത്ത് കേന്ദ്രീകരിക്കുന്നത് വികസനത്തെ തടയും. കൂടുതല്‍ അസമത്വങ്ങള്‍ക്ക് വഴിവെക്കുകയും സമൂഹത്തിന്റെ ധാര്‍മിക ചട്ടക്കൂടിനെത്തന്നെ നശിപ്പിക്കുകയും ചെയ്യും. ഈയിടെ പുറത്തുവന്ന 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് കോടി രൂപയാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരും ഉദ്യോഗസ്ഥരും മന്ത്രിമാരും സമ്പാദിച്ചത്. അഴിമതിക്കുശേഷവും മാസങ്ങളോളം അധികാരത്തില്‍ തുടര്‍ന്ന് തങ്ങള്‍ക്കെതിരെയുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള അവസരവും ഇത്തരക്കാര്‍ ഉപയോഗപ്പെടുത്തുന്നു. 


ഉന്നതങ്ങളിലെ അഴിമതി ദശാബ്ദങ്ങളായി രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെങ്കിലും നമ്മുടെ നയരൂപീകരണ പ്രക്രിയയെ വളച്ചൊടിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു എന്നതാണ് ഉദാരവല്‍ക്കരണത്തിനുശേഷമുള്ള സ്ഥിതി. നമ്മുടെ ജനാധിപത്യത്തെ പോലും തകര്‍ക്കുമെന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-കോര്‍പ്പറേറ്റ് അവിശുദ്ധ കൂട്ട് വെല്ലുവിളിക്കുന്നു.


രാഷ്ട്രീയ, ഭരണ, നിയമ തലങ്ങളിലെ സമൂലമായ പരിഷ്കാരത്തിലൂടെ മാത്രമേ അഴിമതിക്കെതിരെയുള്ള പോരാട്ടം ഫലപ്രദമാകൂ. സമാധാനപരമായ ഒറ്റപ്പെട്ട നിരാഹാര സമരങ്ങളിലൂടെ ഇതിന് ശാശ്വത പരിഹാരം കാണാനാവില്ല. ശക്തമായ ലോക്പാല്‍ ഒരു പരിഹാര മാര്‍ഗമാണ്. ഒപ്പം മറ്റു കാര്യങ്ങളും വേണം. പൗരന്മാര്‍ക്കായി പരാതി പരിഹാര സംവിധാനം, നീതിന്യായ സംവിധാനത്തെ നിരീക്ഷിക്കാന്‍ ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ , തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം തുടങ്ങിയവ വേണം. വിദേശ ബാങ്കുകളിലും മറ്റുമുള്ള കള്ളപ്പണം തടയാന്‍ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തണം. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ സമഗ്രമായ പരിഷ്കരണത്തിലൂടെയേ അഴിമതി തടയാനാവൂ.


ലോക്പാല്‍ ബില്‍ 

പൊതുരംഗത്തെ അഴിമതി തടയാനും പൊതുഭരണം കാര്യക്ഷമമാക്കാനും ലോകരാജ്യങ്ങളില്‍ വിവിധ സംവിധാനങ്ങളുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇഛാശക്തിയില്ലാത്തതുമൂലം ഇന്ത്യയില്‍ നാലു പതിറ്റാണ്ടായിട്ടും പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കാനായിട്ടില്ല. ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാറുകളെല്ലാം ബില്‍ പരിഗണിച്ചുവെങ്കിലും പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. നിലവില്‍ ഭരിക്കുന്ന സര്‍ക്കാരിനും ഇതില്‍ താല്‍പര്യമില്ല. അഴിമതിയില്‍ മുങ്ങിയ യുപിഎ ഗവണ്‍മെന്റ് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു ബില്ലുമായി രംഗത്തുവന്നത്.

ലോക്പാല്‍ ബില്ലിന്റെ പ്രസക്തിയെയും ആവശ്യകതയെക്കുറിച്ച് സിപിഐ എമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

അഴിമതിയുടെ നിര്‍വചനം 


പണമുണ്ടാക്കാനുള്ള എല്ലാ അനധികൃത ഇടപാടുകളും അഴിമതിയില്‍പ്പെടും. വഴിവിട്ട് പണം സമ്പാദിക്കുക, പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും സ്വജന പക്ഷപാതത്തിനായി പ്രവര്‍ത്തിക്കുക, സ്വന്തം കാര്യം നേടാന്‍ മറ്റുള്ളവരെ സ്വാധീനിക്കുക, തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുക, അഴിമതിക്കായി ഉദ്യോഗസ്ഥരെ സ്വാധീനിക്കുക, പണമുണ്ടാക്കാനായി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുക എന്നിവയെല്ലാം അഴിമതിയുടെ പരിധിയില്‍ വരും. ഇന്നത്തെ സാഹചര്യത്തില്‍ 1988ലെ അഴിമതിവിരുദ്ധനിയമത്തിന്റെ പരിധിയാപിപ്പിക്കേണ്ടതുണ്ട്.


പൊതു അധികാരം സ്വകാര്യലാഭത്തിനായി ഉപയോഗിക്കുന്നതാണ് പൊതുവെ അഴിമതി. ഒരു സ്വകാര്യ കമ്പനിക്കുവേണ്ടി അധികാരം ദുര്‍വിനിയോഗിക്കുന്നതും അഴിമതിയായി കാണണം. 88ലെ നിയമത്തിലെ വ്യക്തി എന്ന നിര്‍വചനത്തില്‍ കമ്പനി പെടാത്തതിനാല്‍ ഇത്തരം അഴിമതി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പലപ്പോഴും ഇത്തരം കേസുകളില്‍ കോഴപ്പണം കണ്ടെത്താനാവില്ല. എന്നാല്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടാകുകയും ചെയ്യും. പൊതുമേഖലാ സ്ഥാപന വില്‍പ്പന ഇതിന് ഉദാഹരണമാണ്. "നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ ബോധപൂര്‍വം അനര്‍ഹമായ നേട്ടം നല്‍കുന്നതും ഏതെങ്കിലും ജീവനക്കാരനില്‍ നിന്ന് അനര്‍ഹമായ നേട്ടം വാങ്ങുന്നതും" എന്ന് കൂടി ഉള്‍പ്പെടുത്തി അഴിമതിയുടെ നിര്‍വചനം വിപുലമാക്കണം.

സുതാര്യത 

ലോക്പാല്‍ വസ്തുത കണ്ടെത്തുന്ന ഒരു സമിതിയാവണം. സ്വമേധയാ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ടാകണം. ലഭിക്കുന്ന പരാതികളും മറ്റും അന്വേഷിക്കാനും പ്രഥമദൃഷ്ട്യാ അഴിമതിയുള്ള കേസുകള്‍ പ്രത്യേക കോടതിക്ക് അയക്കാനും സമയബന്ധിതമായി ശിക്ഷ ഉറപ്പുവരുത്താനുമുള്ള അധികാരമുണ്ടാവണം. കേന്ദ്ര തലത്തില്‍ അഴിമതി കേസുകളുമായി ബന്ധപ്പൈട്ട മുഴുവന്‍ സംവിധാനവും ഇതിന്റെ മേല്‍നോട്ടത്തിലാവണം. എക്സിക്യൂട്ടീവ് നടപടികള്‍ക്ക് ശുപാര്‍ശ നല്‍കാനും അതു സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമുള്ള അധികാരമുണ്ടാവണം. ഇക്കാര്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും സ്വതന്ത്രമായും നിര്‍വഹിക്കാന്‍ ലോക്പാലിന് അര്‍ധ ജുഡീഷ്യല്‍ അധികാരം നല്‍കണം. നിയമനിര്‍മാണ സഭയും എക്സിക്യട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള വേര്‍തിരിവ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. ഇതിനൊത്താകണം ലോക്പാല്‍ രൂപീകരണം. ലോക്പാലിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിഗണിക്കേണ്ട ഒന്നുണ്ട്. അഴിമതി മാത്രം പരിഗണിക്കുന്ന ഒന്നാണോ അതോ പരാതി പരാഹാരവും അതിന്റെ ചുമതലയാണോ എന്നതാണത്. പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്നാണ് സിപിഐ എം അഭിപ്രായപ്പെടുന്നത്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഇത് സ്ഥാപിക്കണം.


ലോക്പാല്‍ രൂപീകരണവും ഘടനയും


ലോക്പാലില്‍ അംഗമാകാന്‍ കഴിവ്, കാര്യക്ഷമത, പരിചയം യോഗ്യത തുടങ്ങിയ സുതാര്യമായ മാനദണ്ഡങ്ങള്‍ വേണമെന്ന് ലോക്പാല്‍ നിയമത്തില്‍ വ്യക്തമാക്കണം. ഭരണനിര്‍വ്വഹണസമിതി അംഗങ്ങളും പാര്‍ലമെന്റ് നേതാക്കളും ഉന്നത നീതിന്യായവ്യവസ്ഥയിലെ അംഗങ്ങളും നിയമജ്ഞരും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന വിപുലമായ സെലക്ഷന്‍ കമ്മറ്റി വേണം.


ഘടന 


ലോക്പാലില്‍ എല്ലാവിഭാഗത്തില്‍ നിന്നും പ്രതിനിധികളുണ്ടാവണം. ചെയര്‍മാനെ കൂടാതെ പത്തംഗങ്ങള്‍ വേണം. ഇതില്‍ നാലു പേര്‍ ജുഡീഷ്യല്‍ അംഗങ്ങളായിരിക്കണം. ഭരണ-സിവില്‍ സര്‍വീസ് പശ്ചാത്തലമുള്ള മൂന്നു പേര്‍ . ബാക്കി മൂന്നു പേര്‍ നിയമ, അക്കാദമിക്, സാമൂഹ്യ സേവന മേഖലകളില്‍ നിന്നാവണം. രാഷ്ട്രീയ നേതാക്കള്‍ പാടില്ലെന്നതു പോല വാണിജ്യ, വ്യവസായ മേഖലയില്‍നിന്നും ആരുമുണ്ടാകരുത്.

അധികാരപരിധി 

ഉന്നതങ്ങളിലെ അഴിമതി മുന്‍ഗണനാ ക്രമത്തില്‍ പരിഹരിക്കേണ്ടതാണെങ്കിലും, സാധാരണക്കാരന് നിത്യ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന അഴിമതിയാണ് വേഗത്തില്‍ പരഹരിക്കേണ്ടത്. സംസ്ഥാനങ്ങളിലെഅധികാരികളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതിയേറെയും. ലോക്പാല്‍ മാതൃകയിലുള്ള സംസ്ഥാന ലോകയുക്തകളുടെ പരിധിയില്‍ മുഴുവന്‍ സംസ്ഥാന ജീവനക്കാരെയും തദ്ദേശസ്ഥാപന, കോര്‍പ്പറേഷന്‍ ജീവനക്കാരെയും പെടുത്തണം. ഇതിനൊപ്പം ജനങ്ങളുടെ പരാതി തീര്‍ക്കാനും പ്രാഥമിക സേവനം ഉറപ്പുവരുത്താനും, മുകളില്‍ നിര്‍ദേശിച്ചതുപോലെ പരാതി പരിഹാര സംവിധാനവും വേണം.


പ്രധാനമന്ത്രി 


വേണ്ട മുന്‍കരുതലുകളോടെ പ്രധാനമന്ത്രിയും ലോക്പാലിന്റെ പരിധിയില്‍ വരണം. പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാപൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയില്‍ വരുന്ന ബില്ലാണ് 1989ല്‍ വി പി സിങ് ഗവണ്‍മെന്റ് കൊണ്ടുവന്നത്. പിന്നീടുകൊണ്ടുവന്ന മറ്റെല്ലാ കരട് നിയമനിര്‍മാണങ്ങളിലും പ്രധാനമന്ത്രിയെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2001ലെ ലോക്പാല്‍ ബില്‍ പരിശോധിക്കുമ്പോള്‍ പ്രണബ് കുമാര്‍ മുഖര്‍ജി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി കൃത്യമായി ഇക്കാര്യം പറഞ്ഞിരുന്നു. അഴിമതിയില്‍ മുങ്ങിയ ഇപ്പോഴത്തെ സര്‍ക്കാരാണ് 1989നുശേഷം ആദ്യമായി പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത്. പ്രധാനമന്ത്രിയടക്കം അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ വരുന്ന എല്ലാ പൊതുപ്രവര്‍ത്തകരും ലോക്പാലിന്റെ പരിധിയിലും വരണം. 


ഉന്നത നീതിന്യായവ്യവസ്ഥയും പരിശോധനക്കു വിധേയമാകേണ്ടതുണ്ട്. ഇവരുടെ അഴിമതി അന്വേഷിക്കാന്‍ ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതിവേണമെന്നത് സ്വയം സംരക്ഷണമാകുന്നുണ്ട്. അതേസമയം ഇവരെ ലോക്പാലില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശം ഭരണഘടനാപരമായി സുപ്രിംകോടതിക്കുള്ള സ്വാതന്ത്ര്യത്തിലെ കൈകടത്തലുമാവും. വെറുമൊരു ആരോപണത്തിന്റെ പേരിലും ലോക്പാല്‍ അന്വേഷണം തുടങ്ങാം. അത് ജഡ്ജിമാര്‍ക്ക് ഭീതികൂടാതെ പ്രവര്‍ത്തിക്കുന്നതിനു വിഘാതമാകും.

അതുകൊണ്ട് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ എന്ന പ്രത്യേക സംവിധാനം ഉണ്ടാകണം. ജഡ്ജി നിയമനവും ഉയരുന്ന പരാതികളും അഴിമതിയും പരിഹരിക്കലും കമീഷനാവണം. ഇതിന് പ്രത്യേക നിയമനിര്‍മാണം വേണ്ടിവരും.


പാര്‍ലമെന്റ് അംഗങ്ങള്‍ 


പാര്‍ലമെന്റ് അംഗങ്ങളും നിയമപരിധിയില്‍ വരണം. പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താനും അഴിമതി അന്വേഷിക്കാനും ഇപ്പോഴുള്ള സംവിധാനം ദുര്‍ബലമാണ്. ആര്‍ട്ടിക്കിള്‍ 105 അനുസരിച്ച് അംഗങ്ങള്‍ക്ക് സംസാര സ്രാതന്ത്ര്യത്തിനും വോട്ടിങ്ങിനും പ്രത്യേക സംരക്ഷണമുണ്ട്. ഈ സ്വാതന്ത്ര്യവും സംരക്ഷണവും എംപിമാരുടെ അഴിമതിക്ക് ബാധകമാകരുത്. ആര്‍ട്ടിക്കിള്‍ 105 ല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മായി വിലയിരുത്താനും അഴിമതി തടയാനും കഴിയണം. പറ്റുമെങ്കില്‍ , വോട്ടിങ്, പ്രസംഗം തുടങ്ങി എംപിയുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അത് അഴിമതി നിരോധന പരിധിയില്‍ വരുത്താന്‍ കഴിയണം.


ലോകായുക്തകള്‍ 

കേന്ദ്ര ലോക്പാല്‍ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത രൂപീകരിക്കണം.

കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധം

ഉദാരവല്‍ക്കരണത്തിനു ശേഷം അഴിമതിക്കുള്ള പ്രധാന കരാണം വന്‍കിട ബിസിനസ്സുകാരും പൊതുപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നത് തിരിച്ചറിയണം. ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാലിന് കഴിയണം. അഴിമതിയിലൂടെ നേടിയ ലൈസന്‍സുകള്‍ , കരാറുകള്‍ , പാട്ടം തുടങ്ങിയവ റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കാനാവണം. ഇത്തരംസ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും നഷ്ടപ്പെട്ട പണംവീണ്ടെടുക്കാനും അധികാരമുണ്ടാകണം. ന്‍ ശുപാര്‍ശ നല്‍കാനുംകഴിയണം.

ഉപസംഹാരം 

1. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കുക
2. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാകും വിധം പൗരാവകാശ സംരക്ഷണ നിയമം കൊണ്ടുവരുക
3. എംപിമാരെ അഴിമതി നിരോധന പരിധിയില്‍കൊണ്ടുവരാന്‍ ഭരണഘടനയുടെ വകുപ്പ് 105 ഭേദഗതി ചെയ്യുക


4. തെരഞ്ഞെടുപ്പിലെ പണാധിപത്യം തടയാന്‍ തെരഞ്ഞെടുപ്പ് പരിഷ്കാരം
5. സംസ്ഥാനങ്ങളിലെ മുഴുവന്‍ ജീവനക്കാരെയും പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന ലോക്യുക്തകള്‍
6. കള്ളപ്പണം കണ്ടെത്താനും കണ്ടുകെട്ടാനും നടപടി

2011 ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

അഴിമതിയുടെ സാംസ്കാരിക സ്വത്വം - പ്രൊഫ. കെ എന്‍ പണിക്കര്‍


  • അടുത്തയിടെ ഉണ്ടായ അവിശ്വസനീയമായ അഴിമതി സംഭവങ്ങള്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ അഴിമതിരാഷ്ട്രം എന്ന ബഹുമതി നേടിക്കൊടുത്തിരിക്കുന്നു. അഴിമതി ഒരു പുതുമയൊന്നുമല്ല, ഇന്ത്യയിലും വിദേശങ്ങളിലും. അഴിമതിയെക്കുറിച്ച് ഗവേഷണം നടത്തിയ സയ്യദ് അലാത്താസ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വാതന്ത്ര്യാനന്തര മുതലാളിത്ത വികസന പ്രക്രിയയുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ബൂര്‍ഷ്വാ സംസ്കാരവും ജീവിതരീതിയുമാണ് അഴിമതിയുടെ അടിസ്ഥാനപരമായ കാരണങ്ങളെന്നാണ് പല പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ വൃന്ദവും തമ്മിലുള്ള സഹകരണവും സഹായവും അഴിമതിയ്ക്ക് വഴിയൊരുക്കുകയും കോഴ വാങ്ങിയവരെ സംരക്ഷിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോഴ സര്‍വ്വ സാധാരണമാണെങ്കില്‍ കൂടി അതിെന്‍റ പേരില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്മാരും വിരളമാണ്. അതുകൊണ്ട് കോഴയും അഴിമതിയും ഭരണസംസ്കാരത്തിെന്‍റ ഭാഗമായി മാറി. പടിപടിയായി വളര്‍ന്നുവന്ന ആ സംസ്കാരം ഇന്ന് സമൂഹത്തെയാകെ ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കോഴയും അഴിമതിയും അനഭിലഷണീയമായ വ്യതിയാനങ്ങളല്ലെന്നും ഭരണവ്യവസ്ഥയുടെ സ്വാഭാവികമായ രീതി മാത്രമാണെന്നുമുള്ള ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    ഭരണകര്‍ത്താക്കള്‍ ന്യായീകരിക്കുകയും ജനങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ ദുരന്തമാണ് അഴിമതി. അഴിമതിക്ക് പല രൂപങ്ങളുമുണ്ട്. പരമ്പരാഗത ഭരണസംവിധാനത്തില്‍ പ്രാദേശിക ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചിരുന്ന മാമൂലുകള്‍ മുതല്‍ ഇന്ന് വസൂലാക്കുന്ന വമ്പിച്ച കോഴ വരെ. പൊതുവില്‍ ഭരണസംവിധാനത്തെ അവിഹിതമായി ഉപയോഗിച്ച് കയ്യാളുന്ന എല്ലാ ആനുകൂല്യങ്ങളേയും അഴിമതിയെന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാലഘട്ടത്തിലും അഴിമതിയുടെ സ്വഭാവവും തോതും മാറുന്നു. ഫ്യൂഡല്‍ - കൊളോണിയല്‍ കാലഘട്ടങ്ങളിലുണ്ടായിരുന്ന അഴിമതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ആഗോളീകരണ സന്ദര്‍ഭത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അഴിമതി. അന്ന് അഴിമതി അസാധാരണ സംഭവമായിരുന്നെങ്കില്‍ ഇന്ന് സര്‍വ്വസാധാരണമായ സാമൂഹ്യ സംസ്കാരമായി മാറി കഴിഞ്ഞിരിക്കുന്നു. ഭരണവര്‍ഗത്തിെന്‍റ സാംസ്കാരിക സ്വത്വമായി അഴിമതി വികസിച്ചിരിക്കുന്നു. ഈ മാറ്റത്തിന് പ്രധാന കാരണം മദ്ധ്യവര്‍ഗത്തിെന്‍റ സുഖലോലുപതയും സാമൂഹ്യസമീപനവുമാണ്.

    അഴിമതി ഒരു സാമൂഹ്യ പ്രതിഭാസമായതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി മദ്ധ്യവര്‍ഗത്തിെന്‍റ ആദര്‍ശരാഹിത്യമാണ്. തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി അവര്‍ അവിഹിതമായ സാമ്പത്തിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. തല്‍ഫലമായി മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും കാര്യസാധ്യത്തിനു കോഴ നല്‍കണമെന്ന സ്ഥിതി വന്നിരിക്കുകയാണ്, ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും. നീണ്ട ക്യൂവില്‍ നില്‍ക്കുന്നതിനേക്കാള്‍ അഭികാമ്യം കോഴ കൊടുക്കുകയാണെന്ന് അഷീസ് നന്ദിയെപ്പോലുള്ള ബുദ്ധിജീവികള്‍പോലും പറയുന്നു. അതുകൊണ്ടു എത്ര തന്നെ സത്യസന്ധനായാലും അഴിമതിക്ക് അടിമപ്പെടാതെ ജീവിക്കാന്‍ വയ്യെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സമൂഹം. കോഴ കൊടുക്കുന്നതും കോഴ വാങ്ങുന്നതും അഴിമതിയാണ്. അതുകൊണ്ട് അഴിമതിക്കാരല്ലാത്തവര്‍ സമൂഹത്തില്‍ ഇല്ലാതായിരിക്കുന്നു. അഴിമതിക്ക് മറ്റൊരു തലമുണ്ട്. അടുത്തകാലത്ത്, ഉദാരവല്‍ക്കരണത്തിനുശേഷം, ഉരുത്തിരിഞ്ഞുവന്ന അഴിമതിയുടെ സ്വഭാവം. ആഗോളവല്‍ക്കരണം അഴിമതിയുടെ സാധ്യതകളെ പല മടങ്ങ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സ്വകാര്യമൂലധനത്തിന് ഉല്‍പാദനമേഖലയിലും വാണിജ്യമേഖലയിലും സ്വാതന്ത്ര്യം നല്‍കിയതോടുകൂടി ലാഭേച്ഛുക്കളായ വ്യക്തികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും ഒരു കടന്നാക്രമണം തന്നെ സംഭവിച്ചിരിക്കുന്നു. അതേസമയത്തുതന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക നിയന്ത്രണം നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത് നയപരമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പ്രായോഗികതലത്തില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും കടിഞ്ഞാണ്‍ നിലനില്‍ക്കുന്നു എന്നര്‍ത്ഥം. ഈ വിരോധാഭാസമാണ് വന്‍തോതിലുള്ള അഴിമതിക്കാണ് വഴിവെച്ചത്. വമ്പിച്ച അവിഹിത സമ്പാദ്യമുണ്ടാക്കാനുള്ള ഇടം ഇതിലൂടെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്നു. ബിജെപിയുടെ ഭരണകാലത്ത് പൊതുസ്ഥാപനങ്ങള്‍ വിറ്റഴിച്ച അരുണ്‍ഷൂരിയും, ഡിഎംകെ മന്ത്രിയായ രാജയും, കോണ്‍ഗ്രസ് നേതാവായ കല്‍മാഡിയും അഴിമതി മാഫിയയുടെ പ്രതിനിധികള്‍ മാത്രമാണ്.

    അഴിമതിയിലൂടെ സമാഹരിച്ചെടുത്ത അവിഹിത ധനം ഒരു വളരെ ചെറിയ ജനവിഭാഗത്തിെന്‍റ വരുതിയിലാണ് എത്തിച്ചേരുന്നത്. സ്വിറ്റ്സര്‍ലണ്ടിലെ ബാങ്കുകളിലും ദല്‍ഹിയിലെയും മുംബൈയിലെയും വ്യാപാര വിപണികളിലും ഈ ധനം നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ അധികാംശവും ഷൂരിയേയും, രാജയെയും, കല്‍മാഡിയേയും പോലുള്ളവര്‍ അവിഹിതമായി സമാഹരിച്ച കള്ളപ്പണമാണ്. രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ഇതില്‍ ഓഹരിയുണ്ടാകാമെന്നതുകൊണ്ട് അതു കണ്ടുകെട്ടാനുള്ള നടപടികളൊന്നും കൈക്കൊണ്ടു എന്നു വരികയില്ല. അഴിമതി ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല. സാംസ്കാരികവും, രാഷ്ട്രീയവും, ധാര്‍മികവുമായ പ്രശ്നം കൂടിയാണ്. കള്ളപ്പണം ഒരു പുതിയ സാംസ്കാരിക മേഖലയ്ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു, ബോളിവുഡ് മുതല്‍ വിദേശ വസ്തുക്കള്‍ വരെ. അഴിമതികൊണ്ടു സമ്പന്നരായവര്‍ കമ്പോളവും കലയുമടങ്ങുന്ന സാംസ്കാരിക ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നു. തല്‍ഫലമായി ഈ ജീവിതവുമായി ബന്ധമില്ലാത്ത ഒരു സാംസ്കാരിക ജീവിതം ആദര്‍ശവല്‍ക്കരിക്കപ്പെടുകയാണ്. അത്തരം ആദര്‍ശവല്‍ക്കരണത്തിെന്‍റ രക്തസാക്ഷികളായ ഒരു യുവതലമുറയെ എല്ലാ നഗരങ്ങളിലും ഇന്ന് കാണാന്‍ കഴിയും. അന്യദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത ആഢംബര വസ്തുക്കളും, വിദേശ രാജ്യങ്ങളുടെ സാംസ്കാരിക ജീവിതം സ്വായത്തമാക്കാനുള്ള അമിതമോഹവും ഈ തലമുറയെ അസാന്മാര്‍ഗികമായ ജീവിതത്തിലേയ്ക്ക് ആകര്‍ഷിക്കുന്നു. സമൂഹത്തില്‍ ഇന്ന് കാണുന്ന മൂല്യച്യുതിയുടെ ഒരു പ്രധാനപ്പെട്ട കാരണം കള്ളപ്പണമാണെന്നു കാണാം. അവിഹിതമായി സമ്പാദിച്ച സ്വത്ത് അധാര്‍മികമായി ഉപയോഗിക്കാന്‍ മടി കാണുകയില്ല. അതുകൊണ്ട് അഴിമതി സമൂഹത്തില്‍ നടക്കുന്ന ക്രയവിക്രയങ്ങളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അഴിമതിയുടെ നിര്‍വ്വചനം പുനര്‍വ്യാഖ്യാനം ചെയ്യപ്പെടേണ്ടതാണ്. ഉദ്യോഗസ്ഥന്മാര്‍ കൈപ്പറ്റുന്ന കോഴ മാത്രമാണോ അഴിമതി? ഇന്ത്യയെപ്പോലെ എണ്‍പതുശതമാനം പൗരന്മാര്‍ ഇരുപതു രൂപ കൊണ്ട് നിത്യവൃത്തി കഴിക്കുന്ന ഒരു രാജ്യത്ത് ഒരു ദിവസം കേസ് വാദിക്കാന്‍ 50 ലക്ഷം രൂപ വാങ്ങിക്കുന്നത് അഴിമതിയല്ലേ? അതേപോലെ തന്നെ അമ്പതുശതമാനം ജനങ്ങള്‍ കുടിലുകളില്‍ താമസിക്കുന്ന സമൂഹത്തില്‍ 14 നിലയുള്ള കെട്ടിടത്തില്‍ രണ്ടുപേര്‍ ജീവിക്കുന്നത് അഴിമതിയല്ലേ? അഴിമതിയാണ് ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് വാദിക്കുന്ന അന്ന ഹസാരെയും ശാന്തിഭൂഷണുമൊക്കെ ഈ യാഥാര്‍ത്ഥ്യം എന്തുകൊണ്ടു കാണാതെ പോകുന്നു? ആദര്‍ശരഹിതമായ രാഷ്ട്രീയത്തില്‍നിന്ന് അഴിമതി ഉടലെടുക്കുകയും, അഴിമതിയില്‍നിന്ന് ആദര്‍ശരഹിത രാഷ്ട്രീയം ഉരുത്തിരിയുകയും ചെയ്യുന്നു. അഴിമതികൊണ്ട് ആര്‍ജിച്ച പണംകൊണ്ടാണ് പലരും രാഷ്ട്രീയ അധികാരം കയ്യാളുന്നത്. രാഷ്ട്രീയ സ്വാധീനമല്ല, അധികാരം തന്നെ. അഴിമതിക്കാര്‍ മന്ത്രിക്കസേരകളില്‍ വിരാജിക്കുന്നത് വിരളമല്ല. ഇന്ത്യയിലെ ജനാധിപത്യം അതുകൊണ്ട് ജനങ്ങളുടെ ഭരണമല്ലാതെ പണാധിപത്യഭരണമായി മാറിക്കൊണ്ടിരിക്കുകയാണ്. നോട്ടുകള്‍ക്ക് പകരം വോട്ട് എന്ന മുദ്രാവാക്യം രാഷ്ട്രീയ സിദ്ധാന്തമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റം ആരംഭിക്കുന്നത് ഇന്ദിരാഗാന്ധിയുടെ ഭരണകാലം മുതലാണ്. അധികാരത്തിനുവേണ്ടി ആദര്‍ശത്തെ ബലി കഴിക്കുന്നതില്‍ തെറ്റില്ലെന്ന് വരുത്തിവെച്ചത് അവരായിരുന്നു. അതിനുശേഷമാണ് ഒന്നിനു പിറകെ മറ്റൊന്നായി അഴിമതി കാണ്ഡങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുരുളഴിഞ്ഞത്.

    സത്യസന്ധനായി പൊതുവെ സ്വീകരിക്കപ്പെടുന്ന മന്‍മോഹന്‍ സിങ്ങിെന്‍റ ഭരണകാലത്ത് അഴിമതി പരമകോടിയിലെത്തുകയും ചെയ്തു. ഇന്ന് അഴിമതി ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നു. എല്ലാ മേഖലകളിലും, ഗ്രാമപഞ്ചായത്തു മുതല്‍ കേന്ദ്ര മന്ത്രിസഭ വരെ. പക്ഷേ, ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ അധികാരത്തില്‍ തുടരുന്നു. എ രാജ ഈ പൊതുസ്വഭാവത്തിന് ഒരപവാദമാണ്. അദ്ദേഹത്തിന് മുമ്പ് എത്രയെത്ര രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഏശാതെ പോയിട്ടുണ്ട്! എത്രയെത്ര ജനപ്രതിനിധികള്‍ അഞ്ചുകൊല്ലങ്ങള്‍കൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്! എത്രയെത്ര ഉന്നത ഉദ്യോഗസ്ഥന്മാര്‍ നോട്ടുകെട്ടുകള്‍ കിടപ്പറകളില്‍ ഒളിച്ചു സൂക്ഷിച്ചിട്ടുണ്ട്! അവരില്‍ ബുദ്ധിമാന്മാരായവര്‍ സ്വിസ് ബാങ്കിെന്‍റ താക്കോല്‍ കൈവശമാക്കിയിട്ടുണ്ട്! അവരുടെയൊന്നും പണത്തിെന്‍റ സ്രോതസ്സ് മാസശമ്പളമല്ലെന്ന് സുവിദിതമാണ്. ഈ സ്ഥിതിവിശേഷത്തോട് ഭരണകൂടത്തിെന്‍റയും പൊതുസമൂഹത്തിെന്‍റയും പ്രതികരണം തികച്ചും അവസരവാദപരമാണ്. ഈ ചെയ്തികളെ കഴിയുന്നത്ര മൂടിവെയ്ക്കാനാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത് - മുണ്ഡ്രകാണ്ഡം മുതല്‍ രാജകാണ്ഡം വരെ. അവയൊക്കെ ദുഷിച്ച് നാറാന്‍ തുടങ്ങുമ്പോള്‍ മാത്രമാണ് ഭരണകൂടം രംഗത്തുവരുന്നത്. അല്ലറ ചില്ലറ നടപടികളെടുത്ത് അവരെയൊക്കെ രക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാന മന്ത്രിസഭകളിലെ അഴിമതിക്കാരെ കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് സ്ഥലംമാറ്റുക. കേന്ദ്ര മന്ത്രിസഭയിലെ അഴിമതിക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കുക. ഇതാണ് ശിക്ഷാ നടപടി. പൗരസമൂഹത്തിലെ ഉന്നതന്മാര്‍ പലരും അഴിമതിക്കാരുടെ വക്കാലത്ത് പിടിച്ചവരാണ്. മദ്ധ്യവര്‍ഗം അഴിമതിയുടെ അടിത്തറയുമാണ്. അതുകൊണ്ട് ഈ രണ്ട് വിഭാഗങ്ങളില്‍നിന്നും കഴിഞ്ഞ അമ്പതിലേറെ കൊല്ലങ്ങളായി പറയത്തക്ക എതിര്‍പ്പൊന്നുമുണ്ടായില്ല. വളരെ അലസതയോടെയാണ് സമൂഹം അഴിമതിയെ നേരിട്ടത്.

    രാഷ്ട്രീയ - സാമൂഹ്യ സ്വാധീനമുള്ള പൗരസമൂഹ പ്രതിനിധികളുടെയും മദ്ധ്യവര്‍ഗത്തിെന്‍റയും ജീവിതത്തെ അത് ബാധിച്ചില്ല എന്നതായിരിക്കാം കാരണം. അല്ലെങ്കില്‍ കൊച്ചു കൊച്ച് അഴിമതികളെ മറികടക്കാനുള്ള സ്വാധീനം അവര്‍ക്കുണ്ടായിരുന്നു എന്നതാകാം. പക്ഷേ, കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളില്‍ അഴിമതിയുടെ തോത് അവര്‍ണ്ണനീയമായി, അസഹീനമായി വളര്‍ന്നിരിക്കുന്നു. ഇങ്കര്‍സോളിെന്‍റ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ഒരു അതിസമ്പന്നവര്‍ഗം നിലവില്‍ വന്നിരിക്കുന്നു. അവര്‍ എന്തും വിലയ്ക്കു വാങ്ങാന്‍ സന്നദ്ധരാണ്. അവരുടെ ആക്രമണോത്സുകമായ മുന്നേറ്റത്തിനുമുന്നില്‍ പൗരസമൂഹവും മധ്യവര്‍ഗവും പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൗരസമൂഹ പ്രതിനിധികളും മദ്ധ്യവര്‍ഗ കാഴ്ചക്കാരും അഴിമതിയ്ക്കെതിരായി രംഗപ്രവേശം ചെയ്തിട്ടുള്ളത് ഈ സന്ദര്‍ഭത്തിലാണ്. അവര്‍ നിര്‍ദ്ദേശിക്കുന്ന പ്രതിവിധിയാണ് ലോക്പാല്‍ ബില്‍ എന്ന പുതിയ അഴിമതി ശിക്ഷാനിയമം. ലോക്പാല്‍ ബില്ലിെന്‍റ ലക്ഷ്യം നിലവിലുള്ള മറ്റു നിയമങ്ങളെപ്പോലെ അഴിമതിക്കാരെ ശിക്ഷിക്കുകയാണ്. അഴിമതി തടയുകയല്ല. അഴിമതി തടയാനുള്ള സംവിധാനമാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്. അതിന് തികച്ചും വ്യത്യസ്തമായ ഭരണരീതിയാണ് ആവശ്യം. സുതാര്യമായ ഒരു ഭരണസമ്പ്രദായമുണ്ടെങ്കില്‍ കോഴ കൊടുക്കേണ്ട സാഹചര്യമുണ്ടാകുകയില്ല. ഇന്ന് ഭരണ തീരുമാനങ്ങള്‍ ഗോപ്യമാണ്. അതുകൊണ്ട് സ്വാധീനമുള്ള ഇടത്തട്ടുകാര്‍ ഭരണത്തിനും ജനങ്ങള്‍ക്കുമിടയില്‍നിന്നുകൊണ്ട് അഴിമതി നടത്തുന്നു. കൊളോണിയല്‍ കാലഘട്ടത്ത് ആരംഭിച്ച ഈ പ്രക്രിയ ഇന്നും അതേപോലെ നിലനില്‍ക്കുന്നു.

    2 ജിയെയും കോമണ്‍വെല്‍ത്ത് ഗെയിമിനെയും കുറിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് അപ്പപ്പോള്‍ പൊതുസമൂഹത്തിെന്‍റ മുന്നിലായിരുന്നുവെങ്കില്‍ , രാജയും കല്‍മാഡിയും എന്നേ നിരായുധരായേനെ. വിവരാവകാശനിയമം അഴിമതിയെ കാര്യമായി ബാധിക്കുകയില്ലെന്നു കണ്ടുകഴിഞ്ഞു. കാരണം അഴിമതി സംഭവിച്ചതിനുശേഷമാണ് വിവരാവകാശനിയമം പ്രാവര്‍ത്തികമാകുന്നത്. ആഗോളവല്‍ക്കരണത്തിനുശേഷമാണ് അഴിമതി വര്‍ദ്ധിച്ചത് എന്നത് യാദൃച്ഛികമല്ല. നവഉദാരരീതി ഉന്നത മധ്യവര്‍ഗത്തിെന്‍റ ഉപഭോഗ സാദ്ധ്യതകളില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തുകയും, ധനാര്‍ജ്ജനത്തിന് പുതിയ കവാടങ്ങള്‍ തുറന്നിടുകയും ചെയ്തു. ദ്രുതഗതിയില്‍ ധനം സമാഹരിക്കാന്‍ അഴിമതിയാണ് ഏറ്റവും എളുപ്പമുള്ള വഴി. പൊതുസമ്പത്തിനെ ഭരണസ്വാധീനം ഉപയോഗിച്ച് സ്വകാര്യമാക്കുകയാണ് അതിെന്‍റ രീതി. ഈ രീതി ഉപയോഗിക്കുന്നതില്‍ ജാതി മത വ്യത്യാസമില്ല. മുതലാളിത്തത്തിെന്‍റ താല്‍പര്യമായ ലാഭക്കൊതിയാണ് അഴിമതിയുടെ സംസ്കാരം. ആ സാംസ്കാരിക സ്വത്വത്തെ മറികടക്കാതെ അഴിമതിക്ക് പ്രതിവിധിയുണ്ടാകുകയില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള പ്രക്ഷോഭങ്ങള്‍ നിരര്‍ത്ഥകമാണ്. അഴിമതിക്കെതിരായി ശബ്ദമുയര്‍ത്തുന്ന പൗരസമൂഹ വക്താക്കളുടെ അജണ്ടയുടെ ദൗര്‍ബല്യവും അതുതന്നെ.

2011 ജൂൺ 30, വ്യാഴാഴ്‌ച

ഭൂതകാലം വിറ്റുതിന്നുന്ന ഒറ്റുകാരനോ? ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ പ്രതികരിക്കുന്നു



"ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ പൊറുക്കുമെന്നറിയാം" എന്ന മുഖവുരയോടെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മാതൃഭൂമി പത്രത്തിലെഴുതിയ അസംബന്ധങ്ങളോട് ഈ നിശ്ചലാവസ്ഥയിലും എനിക്ക് പ്രതികരിക്കാതിരിക്കാനാവുന്നില്ല. എന്റെ ശരീരമേ തളര്‍ന്നിട്ടുള്ളൂ-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനോങ്ങി വരുന്ന വിഷജന്തുക്കളോട് പ്രതികരിക്കാനുള്ള മനസ്സ് ഒട്ടും തളര്‍ന്നിട്ടില്ല. അഞ്ചു സഖാക്കളുടെ ജീവനെടുത്ത അതേ വെടിയുണ്ട എന്റെ നട്ടെല്ലിലും മജ്ജയിലും അസഹ്യമായ വേദനയായി ഇപ്പോഴും തുളഞ്ഞുകയറുന്നുണ്ട്. എന്നാല്‍ , താങ്കള്‍ അക്ഷരങ്ങളെ വിഷംപുരട്ടിയ വെടിയുണ്ടകളാക്കി സത്യത്തിന്റെ നെഞ്ചിലേക്കുതിര്‍ക്കുമ്പോള്‍ എന്റെ വേദന എത്ര നിസ്സാരമെന്ന് പറയാന്‍ തോന്നുന്നു. ഇല്ല, അപ്പുക്കുട്ടന്‍ താങ്കള്‍മാപ്പര്‍ഹിക്കുന്നില്ല. ഭൂതകാലം വിറ്റുതിന്നുന്ന ഒരു ഒറ്റുകാരനെയാണ് താങ്കളില്‍ കാണാനാവുന്നത്. താങ്കള്‍ പറഞ്ഞതുപോലെ വിപ്ലവാദര്‍ശങ്ങളുടെ ചൂടില്‍തന്നെയാണ് കഴിഞ്ഞ 17 വര്‍ഷമായി ഞാന്‍ ജീവിക്കുന്നത്. എന്നാല്‍ , വിപ്ലവാദര്‍ശങ്ങളില്‍നിന്ന് വഴിപിഴച്ചുപോയ താങ്കളുടെ പതനത്തിന്റെ ആഴം എത്ര അഗാധമാണെന്ന് ഈ ലേഖനത്തില്‍നിന്ന് വ്യക്തമാകുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചുകൊന്ന സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് വഴി താങ്കള്‍ അന്നത്തെ ഭരണകൂട ഭീകരതയെത്തന്നെ ന്യായീകരിക്കുകയാണ്.
ഞങ്ങള്‍ അന്ന് സമരത്തിന് പോയത് ജീവിതത്തിലേക്ക് തിരികെയില്ലെന്ന് തീരുമാനിച്ചുകൊണ്ടല്ല-സര്‍ക്കാര്‍ഭൂമിയും പണവും ഉപയോഗിച്ച് മെഡിക്കല്‍ കോളെജ് ഉണ്ടാക്കി സ്വകാര്യസ്വത്താക്കി മാറ്റുന്നതിലും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിലെ അഴിമതി നിയമനത്തിനുമെതിരെ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു. അധികാരം മത്തുപിടിപ്പിച്ച ഒരു ഭരണാധികാരിയുടെ ക്രൂരതയാണ് ഞങ്ങളെ രക്തസാക്ഷികളാക്കിയത്. അത് മറന്നുപോയ അപ്പുക്കുട്ടന്‍ , അന്ന് കൂത്തുപറമ്പില്‍ എത്തി എന്നത് ഒരു മേനിയായി പറയുന്നു. വെടിവെപ്പുകഴിഞ്ഞ്, അഞ്ച് മരണങ്ങളുണ്ടായ ശേഷംമാത്രം കണ്ണൂരില്‍നിന്ന് തിരിച്ച താങ്കള്‍ എങ്ങനെയാണ് വെടിയേറ്റവരെയും കൊണ്ട് ഓടുന്നതും അപ്പോള്‍ ചോരയൊഴുകുന്നതും കാണുന്നത്? പുതിയ വേഷം കെട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ ഇത്തരം കള്ളങ്ങളും ആവശ്യമാകും അല്ലേ? പോര്‍മുഖത്തെ ചോരച്ചാലുകളില്‍നിന്നാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും സിപിഐ എമ്മും ആവേശവും ഊര്‍ജവും വലിച്ചെടുത്ത് പില്‍ക്കാലത്ത് എറെ വളര്‍ന്നത് എന്ന താങ്കളുടെ നിരീക്ഷണം ഭരണാധികാരി വര്‍ഗത്തിനു വേണ്ടിയുള്ള കുഴുലൂത്തല്ലാതെ മറ്റെന്താണ്? രക്തസാക്ഷികള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ വഴിവിളക്കു തന്നെയാണ്. താങ്കളെപ്പോലുള്ള അവസരവാദികള്‍ക്ക് അത് കാണാനാവില്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ജീവത്യാഗം അന്ന് പടനയിച്ച എം വി ജയരാജനെ പലതലങ്ങളിലേക്കുയര്‍ത്തി എന്ന് അപ്പുക്കുട്ടന്‍ സമര്‍ഥിക്കുന്നു. അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ , കൂത്തുപറമ്പ് എംഎല്‍എ പിണറായി വിജയന്‍ , വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്ക് കൂത്തുപറമ്പ് രക്തസാക്ഷിത്വം വഴി നേട്ടങ്ങളുണ്ടായിരുന്നു എന്നുപറയുന്നു. അന്ന് അതിഭീകരമായി പരിക്കേറ്റവരില്‍ എം വി ജയരാജനും എം സുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്ന ഓര്‍മ അപ്പുക്കുട്ടനില്‍നിന്ന് മാഞ്ഞുപോയതെന്തേ? അവര്‍ക്കെല്ലാം ഇന്നുള്ള സ്ഥാനങ്ങള്‍ കൂലിയായി കിട്ടിയതാണെന്ന് അപ്പുക്കുട്ടന്‍ കരുതിപ്പോയോ? നേതാക്കളെ പാര്‍ടി ഏല്‍പ്പിക്കുന്ന ചുമതലകളെ വ്യക്തിപരമായ നേട്ടങ്ങളാക്കി തൂക്കിനോക്കുന്ന താങ്കള്‍ ഇത്ര അല്‍പനായതെന്തേ അപ്പുക്കുട്ടന്‍ ? ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി വന്ന് പത്രത്തിന്റെ നേതൃത്വത്തിലേക്ക് വളര്‍ന്ന ആളാണല്ലോ താങ്കള്‍ . വളര്‍ച്ച പോരെന്നു തോന്നിയപ്പോഴാണല്ലോ സേവ് ഫോറമുണ്ടാക്കി പാര്‍ടിയെ ഒറ്റിക്കൊടുത്തതും പുറത്തായതും. രക്തസാക്ഷിത്വവും നേട്ടങ്ങളുടെ ചവിട്ടുപടിയായി കണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. കുതികാല്‍വെട്ടിന്റെയും സഹജീവികളോടുള്ള വഞ്ചനയുടെയും അഹങ്കാരത്തിന്റെയും കാപട്യങ്ങളുടെയും ഭൂതകാലം താങ്കളില്‍ ഇന്നും നുരഞ്ഞുപതയുന്നുവോ? താങ്കള്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി വരെ എത്തിയത് ഏതു ത്യാഗത്തിന്റെ കൂലി വാങ്ങിയിട്ടാണ്. നൂറ് ശതമാനം മെറിറ്റ് സീറ്റിനു വേണ്ടിയായിരുന്നു കൂത്തുപറമ്പിലെ സമരമെന്ന് പറയുന്ന അപ്പുക്കുട്ടന്‍ , സ്വാശ്രയ സ്ഥാപനങ്ങളില്‍ 100 ശതമാനം മെറിറ്റ് സീറ്റ് എന്ന ആവശ്യം ഡിവൈഎഫ്ഐയോ എസ്എഫ്ഐയോ മറ്റേതെങ്കിലും സംഘടനയോ എവിടെയെങ്കിലും മുന്നോട്ടുവെച്ചതായി തെളിയിക്കാമോ? മെഡിക്കല്‍ പിജി പ്രവേശനത്തിന് 50:50 എന്ന അനുപാതം പ്രവര്‍ത്തികമാക്കാന്‍ സന്നദ്ധത ആദ്യം പ്രകടിപ്പിച്ചത് എം വി ജയരാജന്‍ നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളെജ് ആണെന്നത് താങ്കള്‍ എങ്ങനെ മറന്നുപോകുന്നു?
എല്‍ഡിഎഫ് സര്‍ക്കാര്‍കാലത്ത് ഫലപ്രദമായി പിന്തുടര്‍ന്ന 50:50 ഫോര്‍മുല ഭരണമാറ്റത്തിന്റെ ഘട്ടത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടതല്ലേ? നിശ്ചിത സമയത്ത് മെറിറ്റ് ലിസ്റ്റ് നല്‍കാതെ മുഴുവന്‍ സീറ്റും മാനേജ്മെന്റ് ക്വോട്ടയില്‍ വില്‍ക്കാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സര്‍ക്കാരല്ലേ? അതാണല്ലോ ഇപ്പോഴത്തെ പ്രശ്നം. അതു കണ്ടെന്നുനടിക്കാതെ രക്തസാക്ഷികളുടെ നെഞ്ചില്‍ കയറുമ്പോള്‍ ശ്രീ അപ്പുക്കുട്ടന്‍ , താങ്കള്‍ സ്വകാര്യ സാശ്രയകോളെജുകളുടെ ദല്ലാള്‍ വേഷവും കെട്ടുകയാണോ? പരിയാരം മെഡിക്കല്‍ കോളെജിനെ അധിക്ഷേപിച്ച് സ്വകാര്യ സ്വാശ്രയ കച്ചവടത്തെയാകെ ന്യായീകരിക്കുന്നതിന്റെ ചേതോവികാരം എന്താണെന്നെങ്കിലും താങ്കള്‍ വ്യക്തമാക്കേണ്ടതുണ്ട്. രണ്ടു മന്ത്രിമാരുടെ പ്രശ്നംമാത്രമായി ഇതിനെ പരിമിതപ്പെടുത്തി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തെ വെള്ളപൂശാന്‍ എന്തിന് വ്യഗ്രത? 50 ശതമാനം സീറ്റ് "പിടിച്ചെടുക്കാനുള്ള" സര്‍ക്കാര്‍ തീരുമാനത്തെ പ്രകീര്‍ത്തിക്കുന്നത് അതിന്റെ പൊള്ളത്തരം താങ്കള്‍ക്ക് അറിയാഞ്ഞിട്ടോ? മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് വിധേയമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കിയെന്ന ന്യായം പറഞ്ഞ് മെറിറ്റ് സീറ്റ് നിഷേധിക്കാനും മാനേജ്മെന്റ് ക്വോട്ടയില്‍ ചേര്‍ന്ന വിദ്യാര്‍ഥികളെക്കൊണ്ട് കേസ് കൊടുപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കാനുമുള്ള മാനേജ്മെന്റുകളുടെ നീക്കം മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്ക് നഷ്ടപ്പെട്ടോ? നഗ്നമായ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുകയും ഉമ്മന്‍ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്താല്‍ , താങ്കള്‍ക്കതുകൊണ്ട് എന്തു പ്രയോജനമുണ്ടാകും എന്ന ചോദ്യമെങ്കിലും ഞങ്ങള്‍ ഉയര്‍ത്തട്ടെ. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എംബിബിഎസ് സീറ്റുകള്‍ 100 ശതമാനവും സ്വന്തമാക്കി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്നവരില്‍നിന്ന് മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കുമെന്ന മാനേജ്മെന്റിന്റെ ധിക്കാരത്തെ അപ്പുക്കുട്ടനല്ലാതെ മറ്റാരും ന്യായീകരിക്കുന്നത് കണ്ടില്ല. കൂത്തുപറമ്പിലേക്കുള്ള മാര്‍ഗമധ്യത്തില്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് താങ്കള്‍ സംശയിച്ചു. എനിക്കിപ്പോള്‍ സംശയമില്ല-വലത്തോട്ടാണ് താങ്കള്‍ പിന്നീട് തിരിഞ്ഞത്. സര്‍ക്കാര്‍ ഭൂമിയും പൊതുഖജനാവിലെ പണവും കൊണ്ടു പടുത്തുയര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളെജ് ഇന്ന് ജനങ്ങളുടെ സ്വത്താണ്. കോളെജ് നടത്തിപ്പിനും ആശുപത്രി നടത്തിപ്പിനുമല്ലാതെ ഒരു പൈസയും ഒരാളുടെ പോക്കറ്റിലേക്കും പോകുന്നില്ല. ജനങ്ങളാണ് ഉടമകള്‍ -ആ ആശുപത്രിയുടെ അഭിവൃദ്ധി ജനങ്ങളുടെയും നാടിന്റെയും കൂടി അഭിവൃദ്ധിയാണ്. വിദ്യാഭ്യാസക്കച്ചവടക്കാരുടെ അഴിമതിയും അര്‍ഥശാസ്ത്രവുമായി അതിനെ താരതമ്യപ്പെടുത്തേണ്ടതില്ല. സിപിഐ എം നേതൃത്വംനല്‍കുന്ന ഭരണസമിതി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യപ്രതിബദ്ധതയും സുതാര്യതയും ജനങ്ങളില്‍ നല്ല മതിപ്പുതന്നെ ഉളവാക്കിയിട്ടുണ്ട്. പഴയ പരിചയക്കാരനായ അപ്പുക്കുട്ടനോട് പറയട്ടെ, രക്തസാക്ഷികളുടെ മുഖത്തെ ചിരി അങ്ങനെയൊന്നും മായുന്നതല്ല. താങ്കളെപ്പോലുള്ള ഒറ്റുകാരുടെ ചതിക്കുമുന്നില്‍ ആ ചിരി മങ്ങിയേക്കുമെന്നുമാത്രം. സ്വന്തം ജീവരക്തംകൊണ്ട് ചരിത്രമെഴുതിയ രക്തസാക്ഷികളെയും അവരെ നെഞ്ചിലേറ്റുന്ന ജനങ്ങളെയും അവരുടെ പ്രസ്ഥാനത്തെയും അവമതിച്ചുകൊണ്ട് താങ്കള്‍ എഴുതുന്ന ആ പംക്തിയുടെ പേരെങ്കിലും "വലതുപക്ഷം" എന്നാക്കിയെങ്കില്‍ എന്നാശിച്ചുപോകുന്നു.

2011 ജൂൺ 29, ബുധനാഴ്‌ച

തിരകഥകള്‍ നിറയുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ...?

രാവിലെ ഉറക്കപായില്‍ കിടന്നു ടെലിവിഷന്‍ ചാനലുകളില്‍ ഒന്ന് ഞെക്കി .ഐഡിയ സ്റാര്‍ സിങ്ങര്‍,ഒരുകുട്ടി പാടുന്നു ..ഹരേകൃഷ്ണ ഹരേരാമ...ഹരേകൃഷ്ണ ഹരേരാമ...വളരെ ആസ്വദിച്ചു കുറെ ഡാന്‍സര്‍മാരോടൊപ്പം സ്റെജിന്റെ മധ്യഭാഗത്ത് പാട്ടുകാരി ഇരിക്കുന്നു .പെട്ടന്ന് വിധികര്‍ത്താക്കളുടെ ഇടയില്‍നിന്നും ഒരലര്‍ച്ച ...സ്റ്റോപ്പ്‌ ...എന്തായിത് ..തരികിട കളികുകയാണോ??...?പെട്ടന്ന് സെറ്റിലാകെ ഒരു വല്ലാത്ത അവസ്ഥ ..കാണികളുടെ മുഖങ്ങള്‍ ക്യാമറകള്‍ വെളുപ്പിക്കുന്നു ...ആകെക്കൂടി ഒരു ദുഖസാന്ദ്രമായ അവസ്ഥ ...M G ശ്രീകുമാര്‍ തുടരുന്നു ..ഇവിടെ പറ്റില്ലിത്...റീ-മിക്സ്‌ അല്ലെ പാടേണ്ടത് ??? പിന്നെന്തേ ഇങ്ങനെ ?? അദ്ദേഹം ദേഷ്യംകൊണ്ട് വിറക്കുകയാണ്. ഞാന്‍ ഒന്ന് ഞെട്ടി എന്തായിത് ഒരു മത്സരത്തിനിടയില്‍ വിധികര്‍ത്താക്കള്‍ ഇടപെടാന്‍ പാടുണ്ടോ ..? തെറ്റും ശെരിയും മത്സരശേക്ഷം പറയേണ്ടതല്ലേ ...?? കാമറ  പാട്ടുകാരിയുടെ മുഖത്ത് ..അകെ തകര്‍ന്നതുപോലുള്ള മുഖഭാവം ..സാര്‍ ഞാന്‍ ഒരു പുതുമക്കായി ....മുഴുപിക്കുന്നില്ല ..നോ ഒന്നുംവേണ്ട ഇവിടെ ചില റൂള്‍സ്‌ ഉണ്ട് അതനുസരിച്ചുമതി ശ്രീകുമാറിന്റെ കൌണ്ടര്‍ ...താന്‍ നല്ലൊരു അഭിനയത്രി എന്ന് തെളിയിച്ചുകൊണ്ട് മുഖത്ത് ഭയത്തിന്റെയും നിരാശയുടെയും മുഴുവന്‍ ഭാവങ്ങള്‍ വാരി നിറച്ചുകൊണ്ട് പാട്ടുകാരി വീണ്ടും കൂട്ടുകാരോടൊപ്പം സ്റെജിന്റെ മധ്യഭാഗത്തേക്ക് വീണ്ടും ...ഒരു നിമിഷം പോലും കളയാതെ മുഴുവന്‍ കൂട്ടുകാരുമോപ്പം ഇതാ ഒരു പുത്തന്‍ ഭാവം ..പിന്നെ തകര്‍ക്കുകയാണ്. ഞാന്‍ വീണ്ടും ഞെട്ടി ..ഇത്രപെട്ടന്ന് ഇത്രയൊക്കെ??? എന്റെ ഉറക്കത്തിന്റെ ആലസ്യം പൂര്‍ണമായി വിട്ടൊഴിഞ്ഞു ...ഇപ്പോള്‍ എന്‍റെ ഭാവം ചിരിയും ഒരു ദിവസം നശിച്ചതിന്റെ ദുഖവുംആണ്.വീണ്ടും സ്റ്റേജില്‍   ......ഒരു പെരുമഴ അവസാനിക്കുന്നു നായികയുടെ പ്രകടനം കണ്ടു സ്ഥപ്തനായ നായകന്‍ നായികയോട് ക്ഷമചോധികുന്നു ....ഓഓഒ മനോഹരമായ ഒരു തിരകതയുടെ ദ്രിശ്യ ആവിഷ്കാരം കണ്ടു മനം നിറഞ്ഞു ഞാന്‍ ചാനല്‍ മാറ്റി ...

2011 ജൂൺ 28, ചൊവ്വാഴ്ച

അടിയന്തരാവസ്ഥക്കാലത്തു് പതിനെട്ടുമാസം കണ്ണൂർ സെൻട്രൽജയിലിൽ"`````ഇരുണ്ട കാലം പീഡനപര്‍വം .

..
_______________________________________________________
1975 സെപ്തംബര്‍ 28
കാലം- അടിയന്തരാവസ്ഥ

പിണറായി എടക്കടവിലെ വീടിന്റെ വാതിലില്‍ അര്‍ധരാത്രിയില്‍ ആവര്‍ത്തിച്ച് തട്ടുന്ന ശബ്ദംകേട്ടാണ് ഉറക്കമുണര്‍ന്നത്. ഒരു യോഗത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി ഉറക്കത്തിലേക്ക് വഴുതിവീണ നേരം. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമന്‍ മുമ്പില്‍. കുറച്ച് പൊലീസുകാരും.

വന്ന കാര്യം തിരക്കി- എന്താണ്?

അറസ്റുചെയ്യാനാണ് വന്നത്- ബാലരാമന്റെ മറുപടി.

എന്തിനെന്ന സ്വാഭാവികചോദ്യത്തിനും ബാലരാമന്റെ മറുപടിയെത്തി. പ്രത്യേക നിര്‍ദേശമുണ്ട്.

ആരില്‍നിന്ന്?

എസ്പി ജോസഫ് തോമസില്‍നിന്ന്.

ബനിയനും മുണ്ടുമായിരുന്നു അപ്പോഴത്തെ വേഷം. അകത്തുപോയി ഷര്‍ട്ടും ധരിച്ച് പൊലീസിനൊപ്പം നടന്നു. താമസിക്കുന്ന വീട്ടില്‍നിന്ന് അല്‍പ്പദൂരം നടന്നാല്‍ റോഡിലെത്താം. അവിടെത്തുമ്പോള്‍ പൊലീസ് ജീപ്പ് നിരവധിയുണ്ട്. ജീപ്പിന് അരികിലെത്തിയപ്പോള്‍ ചോദിച്ചു- ഞാന്‍ എവിടെയാണ് ഇരിക്കേണ്ടത്.

ബാലരാമന്‍ പറഞ്ഞു- മുന്നില്‍ ഇരുന്നുകൊള്ളൂ...

ക്രൂരമര്‍ദനം ശരീരം ഏറ്റുവാങ്ങിയ ദിനരാത്രങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അവിടെനിന്ന് തുടങ്ങിയത്.

ഏകാധിപത്യത്തിന്റെ രൂക്ഷതയും ഭരണകൂടത്തിന്റെ കൊടിയ ക്രൂരതകളും അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്തിന്റെ ഒരു വാര്‍ഷികംകൂടി എത്തുമ്പോള്‍ സ്വാനുഭവങ്ങളുടെ ഒരേട് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മിച്ചെടുത്തു. അഭിമുഖത്തില്‍നിന്ന്...

കൂത്തുപറമ്പ് സ്റേഷനിലെ രാത്രി

പൊലീസ് സ്റേഷനില്‍ എത്തുംവരെ പൊലീസ് മാന്യമായാണ് പെരുമാറിയത്. അപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പൊലീസുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലെന്നിരിക്കെ ഷര്‍ട്ട് അഴിക്കുന്നതെന്തിനെന്ന ചോദ്യത്തിന് പൊലീസുകാര്‍ക്ക് നാവുമുട്ടി. മറുപടിക്കായി അവര്‍ സിഐയുടെ അരികില്‍ പോയി മടങ്ങിയെത്തി. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാനായിരുന്നു നിര്‍ദേശം.

കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് അവര്‍ വാങ്ങിവച്ചു.

ലോക്കപ്പിനുള്ളില്‍

സ്റേഷനില്‍ അരണ്ടുകത്തുന്ന വെളിച്ചം അരിച്ച് ലോക്കപ്പിനുള്ളിലേക്ക് ചിതറിവീഴുന്നുണ്ടായിരുന്നു. പൊലീസുകാര്‍ നല്‍കിയ ഒരു പായില്‍ ചടഞ്ഞിരുന്നു- പൊലീസ് ഭീകരതയുടെ അനുഭവങ്ങള്‍ നേര്‍ത്ത പുഞ്ചിരിയോടെയും ഇടയ്ക്ക് ഉറക്കെ ചിരിച്ചും പിണറായി വിജയന്‍ പങ്കുവച്ചു.

ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്റേഷനിലെ പൊലീസുകാര്‍ ആയിരുന്നില്ല അവര്‍. അവരില്‍ ഒരാള്‍ ചോദിച്ചു-

നിന്റെ പേരെന്താ.

വിജയന്‍.

എന്ത് വിജയന്‍?

പിണറായി വിജയന്‍.

ഓ... എന്ന ശബ്ദത്തോടെ വികൃതമായി പേര് നീട്ടി പറഞ്ഞതിനൊപ്പമായിരുന്നു ആദ്യത്തെ അടി.

കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി. നീയെന്താടാ കളിക്കുന്നതെന്ന് പറഞ്ഞ് ഒരാള്‍ ക്രൂരമായി അടിക്കാന്‍ തുടങ്ങി. നെഞ്ചിന്‍ കൂട്ടിനുനേരെ തുരുതുരാ എത്തുന്ന ഇടി തടുത്തും അതിന്റെ താഡനം പൂര്‍ണമായും പുറത്ത് ഏറ്റുവാങ്ങിയും അരമണിക്കൂറിനടുത്ത് അടിയുടെ പൊടിപൂരം. കഴിവതും ഒച്ചയുയര്‍ത്തി അപ്പോഴും അവരെ ചീത്ത പറഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ അരിശം അടിയായെത്തി. അതിനിടെ ഒരു പൊലീസുകാരന്‍ പറഞ്ഞു.

നിര്‍ത്ത്... ഞാനിവനെ വീഴ്ത്തിത്തരാം.

രണ്ടാളും അടി നിര്‍ത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലിന്റെ മാതിരി പറയേണ്ടല്ലോ. നെറ്റിയിലും തലയ്ക്കും മറ്റും അടികൊള്ളുമ്പോള്‍ കണ്ണിലൂടെ മിന്നല്‍പ്പിണരുകള്‍ പായും. ഒരുവട്ടം അവര്‍ നിലത്തിട്ടു. പൊടുന്നനെ ചാടിയെഴുന്നേറ്റതോടെ വീണ്ടും അടിച്ച് നിലത്തിട്ടു. അപ്പോള്‍ പ്രത്യേകം നിയോഗിച്ചതുപോലെ തടിച്ച പൊലീസുകാരന്‍ അവിലിടിക്കുംപോലെ നടുവിന് ചവിട്ടിക്കൊണ്ടിരുന്നു. അഞ്ചുപേരും ക്ഷീണിക്കുംവരെ മര്‍ദിച്ചു. അതിനിടയിലെപ്പോഴോ ബോധംമറഞ്ഞു. ഇടയ്ക്കെപ്പോഴോ മയക്കത്തില്‍ അറിഞ്ഞു... ഷര്‍ട്ട് പോയിട്ടുണ്ട്. ബനിയന്‍ പോയിട്ടുണ്ട്. മുണ്ട് പോയിട്ടുണ്ട്. ഡ്രോയര്‍മാത്രം അവശേഷിച്ചു. പിറ്റേന്ന് രാവിലെ ആദ്യറൌണ്ട് തല്ലാന്‍ കൊണ്ടുവന്ന പൊലീസ്സംഘത്തെ മുഴുവനായി മാറ്റിയിരുന്നു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍ വന്നു. അവര്‍ അനുതാപത്തോടെ പെരുമാറി.

പിറ്റേന്ന് പ്രഭാതം

രാവിലെ എപ്പഴോ ഓര്‍മതെളിഞ്ഞു. കൂത്തുപറമ്പ് പൊലീസ് സ്റേഷനിലെ പൊലീസുകാര്‍മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അവര്‍ക്ക് പരിചിതനാണ്. മുഖം കഴുകാനായി കിണറിനരികിലേക്ക് പോയി. ശരീരത്തിന് പറ്റിയതെന്തെന്ന് അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. കിണറ്റിലേക്ക് ബക്കറ്റിറക്കി വെള്ളം വലിച്ചുകോരാന്‍ ഒരുങ്ങുമ്പോഴാണ് തിരിച്ചറിയുന്നത്. കൈ അനങ്ങുന്നില്ല. ശരീരമാകെ നുറുക്കിയ അവസ്ഥ. കണ്ടുനിന്ന പൊലീസുകാരന് കാര്യം മനസ്സിലായി. അയാള്‍ ഓടിയെത്തി വെള്ളം കോരിത്തന്നു. പൊലീസുകാര്‍ ഒരു ചായയും തന്നു. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയി. ശരീരമാകെ ഉലച്ചിലാണ്. അവശനാണെന്ന് കണ്ടാല്‍തന്നെ തിരിച്ചറിയാം. കണ്ണാടി കാണാത്തതുകൊണ്ട് മുഖം എങ്ങനെയെന്ന് അറിയില്ല. കണ്ണൂരില്‍ പൊലീസ് സ്റേഷനിലേക്ക് കയറുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ അവിടെയുണ്ട്. നാരായണന്‍ പറഞ്ഞു- വിജയന്റെ മുഖം മാറിയല്ലോ... 'ഊം' എന്ന് അമര്‍ത്തി മൂളുകമാത്രം ചെയ്തു. അടുത്ത റൌണ്ട് അടി ഇനിയുണ്ടാകുമെന്ന് കരുതുകയും ചെയ്തു. ഒന്നുമുണ്ടായില്ല. അതിന് കാരണം വളരെ പിന്നീടാണ് അറിഞ്ഞത്. നന്ദന മേനോന്‍ എന്ന നല്ല പൊലീസ് ഓഫീസര്‍ അവിടുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പാലക്കാട്ടുവച്ച് അദ്ദേഹം പറഞ്ഞു- അന്ന് ഞാന്‍ പുലിക്കോടന്‍ നാരായണനെ നിര്‍ബന്ധിച്ച് ലീവെടുപ്പിക്കുകയായിരുന്നു... എന്ന്.

ജയില്‍ദിനങ്ങള്‍

ജയിലിലെത്തിയപ്പോഴാണ് കാലിന്റെ തകരാര്‍ അറിഞ്ഞത്. തള്ളവിരലിന്റെ കുഴയ്ക്കുതാഴെ പൊട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി പ്ളാസ്ററിട്ടു. തല്ലി തോല് പൊളിച്ചു എന്നു പറഞ്ഞ് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ. അനുഭവിച്ചത് അന്നാളുകളിലാണ്. മുതുകിലാകെ തല്ല്. ആ ഭാഗത്തെ തൊലി ആദ്യം കറുത്തു, പിന്നെ പൊളിഞ്ഞിളകി. ജയിലില്‍ ചികിത്സാ സൌകര്യമുണ്ടായിരുന്നു. ചികിത്സകൊണ്ട് ശരീരം ഒരുവിധം വഴങ്ങുന്ന അവസ്ഥയായി. പക്ഷേ, അപ്പോഴും അനാരോഗ്യം ഒന്ന് ബാക്കിയായി. ഇരിക്കാന്‍ കഴിയാത്തവിധം പുറത്ത് നെഞ്ചിനുനേരെ പിന്‍ഭാഗത്ത് കടുത്തവേദന. ചികിത്സിക്കുന്ന വൈദ്യനോട് വിവരം പറഞ്ഞു. ശരീരം കാണണമെന്നായി അയാള്‍. ജയില്‍ സൂപ്രണ്ട് ജോര്‍ജിനോട് ഇക്കാര്യം പറഞ്ഞു. വൈദ്യര്‍ക്ക് സൂപ്രണ്ടിനെ കാണാന്‍ ഒരുദിവസം അനുവാദം നല്‍കി. പരിശോധനയ്ക്ക് അവസരമൊരുക്കുകയായിരുന്നു സൂപ്രണ്ട് ഇതുവഴി. വൈദ്യര്‍ പരിശോധിച്ചു. മൂന്നൌണ്‍സുള്ള ഒരു കുപ്പിയില്‍ ഒരു തൈലമാണ് തന്നത്. കുളികഴിഞ്ഞ് അത് പുരട്ടണം. അത്ഭുതപ്പെട്ടുപോയ ഒരു കാര്യമാണത്. ആ തൈലം രണ്ടുവട്ടം പുരട്ടിയപ്പോള്‍ത്തന്നെ വേദന പോയി. ജയിലിലായിരുന്നതുകൊണ്ട് തൈലം തീരുംവരെ അത് പുരട്ടി.

മുഖാമുഖം

രാഷ്ട്രീയത്തടവുകാരായതുകൊണ്ട് വേഷം ലുങ്കിയും ബനിയനുമൊക്കെയായിരുന്നു. അന്നന്നത്തെ വസ്ത്രം അന്നന്ന് കുളിക്കൊപ്പം കഴുകിയിടും. പതിവുപോലെ അന്ന് കുളികഴിഞ്ഞ് അലക്കിയ വസ്ത്രവും ഒരു ബക്കറ്റിലിട്ട് നടന്നുവരുംവഴിയാണ് ജയില്‍മേധാവി പി ജെ അലക്സാണ്ടറും അറസ്റിനുപിന്നിലെ പൊലീസ് സൂപ്രണ്ട് ജോസഫ് തോമസും അതുവഴി വന്നത്. ഇവരെ കണ്ടപ്പോള്‍ അവര്‍ക്കരികിലേക്ക് പോയി.

ജോസഫ് തോമസിനെ നോക്കി അല്‍പ്പം ഉച്ചത്തില്‍തന്നെ വിളിച്ചു- മിസ്റര്‍ തോമസ്...

അയാള്‍ തിരിഞ്ഞുനിന്നു. മറ്റു തടവുകാര്‍ പരിഭ്രമിച്ചു. എന്ത് സംഭവിക്കുമെന്ന ആശങ്ക. പ്ളാസ്റര്‍ നീക്കി പൂര്‍വസ്ഥിതിയിലായ കാല്‍ ഉയര്‍ത്തി കാട്ടിയശേഷം പറഞ്ഞു.
കാലെല്ലാം ശരിയായി... ഇനിയും വേണമെങ്കില്‍ ആവാം. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ഈ തടവറയിലെ അലക്കലും കുളിയുമൊന്നുംകൊണ്ട് ഞങ്ങളുടെ നട്ടെല്ല് വളയില്ല. ഇനിയും കാണാം.

സംഭവങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നമട്ടിലായിരുന്നു ജോസഫ് തോമസിന്റെ പ്രതികരണം.

വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല- അത്തരത്തില്‍ പറഞ്ഞൊഴിയണ്ട- എന്ന് കടുപ്പിച്ചുതന്നെ പറഞ്ഞ്, രോഷത്തോടെ ബക്കറ്റുമായി നടന്നുപോയി. ജയിലിലുള്ളവര്‍ അഭിനന്ദിച്ചു.

സഹതടവുകാര്‍

അഭിനന്ദിച്ചവരില്‍ സെയ്തുമ്മര്‍ ബാഫഖി തങ്ങളുമുണ്ടായിരുന്നു. ജയില്‍വാസത്തെ സംയമനത്തോടെയാണ് അദ്ദേഹം നേരിട്ടത്. മരിക്കുംവരെ അദ്ദേഹവുമായുള്ള സ്നേഹബന്ധം തീവ്രമായി നിലനിന്നു. ഇ കെ ഇമ്പിച്ചിബാവയും കെ ചന്ദ്രശേഖരനും എ കണാരനും വി വി ദക്ഷിണമൂര്‍ത്തിയും തടവുകാരായി ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം എം വി രാഘവനും എം പി വീരേന്ദ്രകുമാറുമെല്ലാം എത്തി. പിന്നെ എസ്എഫ്ഐ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, ചെറിയ മമ്മുകെയി, പി എം അബൂബക്കര്‍ തുടങ്ങിയവരും കണ്ണൂരിലെ നിരവധി സഖാക്കളുമുണ്ടായിരുന്നു. പേരു പറഞ്ഞാല്‍ ചിലതെല്ലാം വിട്ടുപോയാലോ.

ജയില്‍ജീവിതം പ്രത്യേക അനുഭവമാണ്. ലോക്കപ്പിലും പൊലീസിനുമുന്നിലും ജയിലഴിക്കുള്ളിലുമെല്ലാം കമ്യൂണിസ്റുകാര്‍ക്ക് പരീക്ഷണജീവിതമാണ്. ജയിലഴിക്കുമുന്നില്‍ പതറിയാല്‍പ്പിന്നെ കമ്യൂണിസ്റായി ജീവിക്കാന്‍ കഴിയില്ല. നാട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതുനിമിഷവും പാര്‍ടിശത്രുക്കള്‍ ആക്രമിക്കുമെന്ന് കരുതിയിരുന്ന കരുത്തനായ സഖാവായിരുന്നു പാനൂരിലെ ഗോപാലന്‍ പറമ്പത്ത്. ഒരു ചാഞ്ചാട്ടവും കാണിക്കാത്ത സഖാവ്. ജയിലില്‍ എത്തിയശേഷം ഗോപാലന്‍ മൌനിയായി മാറി. ഒറ്റക്കിരിക്കും. എന്താ ഗോപാലാ എന്ന് ചോദിച്ചാല്‍ ഒന്നുമില്ലെന്നാവും മറുപടി. ഒടുവില്‍ അയാള്‍ മാപ്പെഴുതി കൊടുത്ത് പുറത്തുപോവുകയായിരുന്നു. മനസ്സിനെ തടുത്തുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ കമ്യൂണിസ്റായി നിലനില്‍ക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ് അധികം കഴിയുംമുമ്പായിരുന്നു ഗോപാലന്‍ ജയിലിലായത്.

കണ്ണൂരിലെ വ്യവസായിയായ ഒരു ഷേണായി ജയിലിലുണ്ടായിരുന്നു. സംഭാവന കൊടുത്തത് കുറഞ്ഞുപോയി എന്നതിന്റെ പേരില്‍ കുടുക്കി ജയിലിലാക്കിയതാണ്. ജയില്‍ജീവിതവുമായി അയാള്‍ എത്രവേഗം പൊരുത്തപ്പെട്ടുവെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെയായിരുന്നു അഡ്വ. പി കുഞ്ഞനന്തന്‍നായരും. പാര്‍ടി അനുഭാവിയായിരുന്ന കുഞ്ഞനന്തന്‍നായര്‍ സ്പിന്നിങ് മില്‍ ചെയര്‍മാനായിരുന്നു. കോണ്‍ഗ്രസുകാര്‍ക്ക് സ്പിന്നിങ് മില്‍ പിടിച്ചെടുക്കുന്നതിനാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. ഭക്ഷണംകഴിച്ച് പാത്രം നീക്കിവയ്ക്കേണ്ട അവസ്ഥപോലും ജയില്‍ജീവിതത്തിനുമുമ്പ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ കാത്തുനിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിയും പാത്രം കഴുകിവച്ചും സാഹചര്യങ്ങളോട് അതിവേഗം പൊരുത്തപ്പെടുകയായിരുന്നു.

വ്യായാമം

ജയിലില്‍ വൈകുന്നേരങ്ങളില്‍ വിവിധതരം കളിയുണ്ട്. വഴങ്ങുന്നത് ബോള്‍ബാഡ്മിന്റനായതുകൊണ്ട് അതായിരുന്നു വിനോദം. ഒപ്പം കൂടുന്നത് കോടിയേരി ബാലകൃഷ്ണനും ഒ ഭരതനുമെല്ലാമായിരുന്നു. എം പി വീരേന്ദ്രകുമാറും കളിക്കാനെത്തിയിരുന്നു. കോടിയേരിയുമായി ചേര്‍ന്ന് ചില്ലറ വ്യായാമങ്ങളും നടത്തിയിരുന്നു. സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ ഉള്‍പ്പെടെ പ്രായമുള്ളവരുടെ വ്യായാമം നടത്തയായിരുന്നു. പുസ്തകങ്ങള്‍ പുറത്തുനിന്ന് ലഭിച്ചിരുന്നു.

അടിയന്തരാവസ്ഥയുടെ അവസാനഘട്ടത്തില്‍ മന്ത്രിയായ ആര്‍ ബാലകൃഷ്ണപിള്ള ജയില്‍ സന്ദര്‍ശിച്ചു. ജയില്‍ലീഡറായിരുന്ന ഇ കെ ഇമ്പിച്ചിബാവ ജയിലിലെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. മടങ്ങിപ്പോയശേഷം ആവശ്യങ്ങള്‍ അതിവേഗം ജയില്‍മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ള നടപ്പാക്കുകയും ചെയ്തു.

1977 മാര്‍ച്ച് 30

ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം നിയമസഭയിലെത്തി അനുഭവങ്ങള്‍ വിവരിച്ച ദിവസം. നിയമസഭയിലെ ഒരു സാമാജികന് നേരിട്ട അവസ്ഥ വിവരിച്ചു. ആഭ്യന്തരമന്ത്രി കെ കരുണാകരനും സഭയിലുണ്ടായിരുന്നു. സ്വന്തം സഭയിലെ ഒരംഗത്തിനുണ്ടായ അവസ്ഥ സഹാനുഭൂതിയോടെയാണ് കേട്ടത്. അന്ന് ക്ളിപ്ത സമയംമാത്രം സാമാജികര്‍ക്ക് അനുവദിച്ചിരുന്ന സ്പീക്കര്‍ ബാവ ഹാജി ധാരാളം സമയം അനുവദിച്ചു. സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദതയില്‍ സ്പീക്കറുടെ ബെല്‍ തടസ്സപ്പെടുത്താതെ സംഭവങ്ങള്‍ വിവരിച്ചു. പക്ഷേ, സര്‍ക്കാര്‍ നടപടിയൊന്നും എടുത്തില്ല. നിയമജ്ഞനായ കെ ചന്ദ്രശേഖരന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ജയില്‍വാസത്തിനിടെ നല്‍കിയപ്പോഴും ഫലമുണ്ടായില്ല.

വീണ്ടും കണ്ടപ്പോള്‍

അടിയന്തരാവസ്ഥയ്ക്കുശേഷം തലശേരി കോടതിയിലുള്ള സുഹൃത്ത് അഡ്വ. രാജനെ കാണാന്‍ അഡീഷണന്‍ സെഷന്‍സ് കോടതിയിലെത്തി. ഒരു മരത്തിന് ചുവട്ടില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് കുറെ പൊലീസുകാര്‍ ചുറ്റും കൂടിയത്. കാരണം തിരക്കി. അന്ന് അറസ്റുചെയ്ത് ഭേദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ ബാലരാമന്‍ കോടതിയിലുണ്ടായിരുന്നു. അയാള്‍ പുറത്തിറങ്ങാതെ ഭയപ്പെട്ട് നില്‍ക്കയാണ്. എന്തെങ്കിലും ചെയ്യുമോയെന്ന ആശങ്ക. രാജന്‍ വന്നു. കണ്ടശേഷം മടങ്ങി. അയാള്‍ പിന്നീട് പക്ഷാഘാതം വന്ന് തളര്‍ന്നെന്നും അയാളുടെ അന്ത്യം ദയനീയമായിരുന്നുവെന്നുമാണ് അറിഞ്ഞത്.

അതിക്രമങ്ങളുടെ ഇരുണ്ട കാലം

യഥാര്‍ഥ അടിയന്തരാവസ്ഥയ്ക്കുമുമ്പുതന്നെ പടിഞ്ഞാറന്‍ ബംഗാളിലും അര്‍ധഫാസിസ്റ് ഭീകരവാഴ്ച 1972 മുതല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായ ഭീകരത കണ്ണൂരില്‍ കോണ്‍ഗ്രസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പൊലീസ് ക്യാമ്പുകളുടെ സഹായത്തോടെയായിരുന്നു കോണ്‍ഗ്രസ് ആക്രമണം. അടിയന്തരാവസ്ഥ വന്നതോടെ പൂര്‍ണ ജനാധിപത്യധ്വംസനമായി. പാര്‍ടിക്കുനേരെ വ്യാപക ആക്രമണമായിരുന്നു. ഏഴിലോട്ട്, മമ്പ്രം, തോലമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു രൂക്ഷാക്രമണം. സഞ്ചിയില്‍ മാരകായുധങ്ങളുമായാണ് കോണ്‍ഗ്രസുകാരുടെ സഞ്ചാരം. കൊടുവാളിന്റെ പിടി സഞ്ചിയില്‍നിന്ന് പുറത്തുകാണുന്നവിധത്തില്‍ അഹന്തയോടെയായിരുന്നു അവരുടെ നടപ്പ്. എംഎല്‍എ എന്നനിലയില്‍ അനുവദിച്ച ടെലിഫോണ്‍ പിണറായി പാര്‍ടി ഓഫീസിലായിരുന്നു. അവിടെപ്പോലും കയറി ഫോണ്‍ എടുത്തുപയോഗിക്കുന്നവിധത്തിലായിരുന്നു അതിക്രമം. ഒടുവില്‍ ഫോണ്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്മെന്റിന്റെ കസ്റഡിയില്‍ കൊടുക്കുകയായിരുന്നു. ഓഫീസിലെ മേശയും കസേരയുംവരെ കോണ്‍ഗ്രസുകാര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെപ്പോലും ഇതായിരുന്നു അടിയന്തരാവസ്ഥയിലെ സ്ഥിതി. പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കുനേരെയുണ്ടായ ആക്രമണവും ഇത്തരത്തിലായിരുന്നു. കുളങ്ങരത്ത് രാഘവനെ ബോംബെറിഞ്ഞ് കൊന്നു. കേരളത്തില്‍ ബോംബുരാഷ്ട്രീയത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. കുളങ്ങരത്ത് രാഘവന്‍ രാഷ്ട്രീയബോധമുള്ള നല്ലൊരു സഖാവായിരുന്നു. ഇതെല്ലാം കമ്യൂണിസ്റ് പ്രസ്ഥാനത്തില്‍ ആര്‍ക്കൊക്കെ എന്തൊക്കെ സഹിക്കേണ്ടിവന്നിട്ടുണ്ട്. ലോക്കപ്പില്‍വച്ച് മരിച്ചവരില്ലേ... പ്രക്ഷോഭത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ... ഗുണ്ടകളുടെ കത്തിക്കുത്തിലും വെടിയുണ്ടയിലും മരിച്ചവരില്ലേ...

2011 ജൂൺ 1, ബുധനാഴ്‌ച

രതിനിര്‍വ്വേദം....വാര്‍ത്തകള്‍ക്കപ്പുറം




           ഈ അടുത്തായി ഞാന്‍ കേള്‍ക്കുന്ന   പ്രധാന വാര്‍ത്തകളില്‍ ഒന്നാണ്  രതിനിര്‍വ്വേദം എന്ന സിനിമയുടെ റിലീസിങ്ങിനെകുറിച്ച്.കുറച്ചായി നമ്മുടെ മുഴുവന്‍ വാര്‍ത്താ മാധ്യമങ്ങളും ഈ സിനുമയെ മത്സരിച്ചു പ്രമോട്ട് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ട്‌.പക്ഷെ എത്ര ആലോചിച്ചിട്ടും ഇത്രത്തോളം വാര്‍ത്താപ്രാധാന്യം ഉണ്ടാക്കാന്‍ തക്ക മഹത്വമോന്നും ഇതില്‍ ഞാന്‍ കാണുന്നില്ല.മലയാള സിനിമസഹിത്യത്തിനു വളരെവലിയ സംഭാവനകള്‍ നല്‍കിയ മഹാനായ ശ്രി.പദ്മരാജന്റെ ഉത്കൃഷ്ടമായ ഒട്ടനവതി സൃഷ്ടികള്‍ നാം കണ്ടിട്ടുണ്ട്(പെരുവഴിയമ്പലം,ഒരിടത്തൊരു ഫയല്‍വാന്‍,കൂടെവിടെ ,നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍,തുവാനതുമ്പികള്‍,അപരന്‍ ,മൂനംപക്കം ,കള്ളന്‍ പവിത്രന്‍ ,തകര,ഞാന്‍ഗന്ധര്‍വന്‍ തുടങ്ങിയവ ).എന്നാല്‍ രതിനിര്‍വ്വേദം അദേഹത്തിന്റെ ഏറ്റവും മഹത്തായ രചനകളില്‍ ഒന്നാണ് എന്നെനിക്ക് അഭിപ്രായമില്ല.അതുപോലെ ഇതിന്‍റെ ആദ്യത്തെ സംവിധായകന്‍,മലയാള സിനിമയില്‍ തന്‍റേതായ ഒരു സ്ഥാനം സ്വയം ഉണ്ടാകി അത് ഒഴിച്ചിട്ടു കടന്നുപോയ ശ്രി.ഭരതന്‍റെ ഏറ്റവും ഉല്‍കൃഷ്ടമായ സംഭാവനകളില്‍ ഒന്നാണിത് എന്നുംഞാന്‍ കരുതുന്നില്ല.ഇവിടെയാണ്‌ എന്‍റെ സംശയം ബാക്കിയാകുന്നത്.ഇവരുടെയെല്ലാം ഉല്‍കൃഷ്ടമായ ഒട്ടനവധി സൃഷ്ടികള്‍ നാമുടെമുന്നില്‍ സത്യമായി ഉള്ളപ്പോള്‍  ഒരിക്കല്‍ക്കൂടി വീണ്ടും  സൃഷ്ടിക്കപ്പെടാന്‍ മാത്രം ഇതിന്‍റെ മഹത്വം എന്താണ്? അല്ലെങ്കില്‍ ഭരതന് പറയാന്‍ കഴിയാതെ ബാക്കിവച്ചത് എന്താണ് ഈ കഥയില്‍ ഇനിയുമുള്ളത് ?അതുമല്ലെങ്കില്‍ ഒരു മിഡിയ എന്നനിലയില്‍ സമൂഹത്തോട് വീണ്ടുംവീണ്ടും പറയാനായി ഇതിലുള്ള സന്ദേശം എന്താണ്?

         .ഈ സിനിമ ആദ്യം പുറത്തുവന്നപ്പോള്‍ ഇത് കാണുവാന്‍ വളരെ ദൂരത്തുള്ള സിനിമശാലകളിലേക്ക് ചെറുപ്പകാര്‍ പോകുമായിരുന്നു.കാരണം തന്നെ അറിയുന്ന ആള്‍കാരുടെ മുന്നിലൂടെ ഈ സിനിമ പ്രദര്ശിപ്പിക്കുന്ന കൊട്ടകയിലേക്ക് കയറിപോകുവാന്‍ അവര്‍ മടിച്ചിരുന്നു.അക്കാലഘട്ടത്തില്‍ ഇതിന്‍റെ കലാമൂല്യങ്ങള്‍ ആയിരുന്നില്ല സാധാരണകാര്‍ ചര്‍ച്ചചെയ്തിരുന്നതു എന്നര്‍ത്ഥം.ജയഭാരതിഎന്ന ആ കാലഘട്ടത്തിന്‍റെ സൌന്ദര്യം സങ്കല്‍പ്പത്തെ എത്ര ഫലപ്രദമായി വില്‍കുവാന്‍ കഴിഞ്ഞുവോ  അതിനെകാള്‍ ഭംഗിയായി ആധുനികതയുടെ മുഴുവന്‍ സാധ്യതകളും ഉപയോഹിച്ചു രൂപപെടുത്തിയ ശ്വേത മേനോന്‍റെ പുത്തന്‍ സൌന്ദര്യ സങ്കല്‍പ്പത്തെ വില്‍പനയ്ക്ക്‌ വക്കുക എന്നതിലപ്പുറം ഉരു സാധാരണകാരനെ ബോധ്യപെടുത്തുവാന്‍ സംഘാടകര്‍ ഒരുപാട് മീഡിയ ചര്‍ച്ചകള്‍ ഇനിയും നടത്തേണ്ടി വരും .

        ആദമിന്റെ മകന്‍ അബു എന്നാ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച സിനിമ പോലും അവാര്‍ഡു നേട്ടത്തിന് ശേക്ഷവും  അത്രത്തോളം ചര്‍ച്ചചെയ്യാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ ഈ സിനിമക്ക് അത് പുറത്തുവരുന്നതിന് മുന്‍പ്തന്നെ കിട്ടുന്ന വാര്‍ത്താപ്രാധാന്യം എന്താണ് സൂചിപ്പിക്കുന്നതു.??

2011 മേയ് 28, ശനിയാഴ്‌ച

യുഡിഎഫ്‌ മന്ത്രിസഭ...ബാക്കിവച്ച ചോദ്യം

ഒട്ടനവതി ആരോപണങ്ങളും വിമര്‍ശനങ്ങളും ബാക്കിയാക്കിയാണെങ്കിലും യു ഡി എഫ്‌ അതിന്‍റെ മന്ത്രിസഭാ രൂപപെടുത്തി. .ശക്തമായ സംഘടനാ ശക്തിയാല്‍ മതസാമുദായിക സംഘടനകള്‍ മുഴുവന്‍ മന്ത്രിസ്ഥാനങ്ങളും വീതിച്ചെടുത്തു.ഇവിടെ ഒരു ചോദ്യം ബാക്കിയാകുന്നു.യു ഡി എഫ്‌ ,കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നായര്‍,ഈഴവ,സവര്‍ണ ക്രൈസ്തവ,മുസ്ലിം മുതലായ സംഘടിത മതസാമുദായിക സംഘടനകള്‍ക്ക് പുറത്തുനില്‍ക്കുന്ന(മറ്റു പിന്നോക്ക വിഭാഗങ്ങള്‍,പിന്നോക്ക ക്രിസ്തീയ വിഭാഗങ്ങള്‍ ) ഇതര സമുദായങ്ങളുടെ സ്ഥാനം എന്താണ്??? എത്ര കഴിവുള്ളവരായാലും ഇവരില്‍നിന്നോരള്‍ക്ക് കോണ്‍ഗ്രസ്‌ നേത്രുത്വതിലുള്ള മന്ത്രിസഭയില്‍ എപ്പോഴെങ്കിലും  മന്ത്രിമാരോ എം എല്‍ എ മാരോ ആകാന്‍ കഴിയുമോ ???ഇവര്‍ വെറും വെള്ളം കോരികളും വിറകുവെട്ടികളും  മാത്രമോ??

തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍


പിണറായി വിജയന്റെ ലേഖനം ഭാഗം 1

പിണറായി വിജയന്‍

പതിമൂന്നാം കേരളനിയമസഭാ തെരഞ്ഞെടുപ്പുഫലം വലതുപക്ഷ ശക്തികളെയും അവര്‍ക്കുവേണ്ടി പക്ഷം പിടിച്ച് പ്രചാരണം നടത്തിയവരെയും അത്ഭുതപ്പെടുത്തിയ ഒന്നായാണ് മാറിയത്. സാങ്കേതികമായി എല്‍ഡിഎഫിനേക്കാള്‍ സീറ്റ് യുഡിഎഫിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവര്‍ക്ക് സാധ്യമാവുകയുംചെയ്തു. എന്നാല്‍ , രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ് തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 41.95 ശതമാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്‍ഡിഎഫ് വോട്ട്ശതമാനം 42.46 ആയി ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ 45.13 ശതമാനം വോട്ട് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതായത് 3.18 ശതമാനം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം 1,55,571 വോട്ടിന്റേതു മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചത്.

പിറവം, മണലൂര്‍ , അഴീക്കോട്, പാറശാല, കോട്ടയം എന്നീ അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 157 മുതല്‍ 711 വരെയുള്ള വോട്ടുകള്‍ക്കാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്ന മറ്റൊരു സവിശേഷത പ്രതിപക്ഷത്ത് ഇരിക്കുന്ന സിപിഐ എമ്മിനാണ് ഏറ്റവും കൂടുതല്‍ സീറ്റും വോട്ടിങ് ശതമാനവും ഉള്ളത് എന്നതാണ്. ഭരണപക്ഷത്തിരിക്കുന്ന മുന്നണിയിലെ വലിയ കക്ഷിക്കാണ് സീറ്റുകള്‍ കൂടുതല്‍ ലഭിക്കുക എന്ന പതിവ് ഇത്തവണ തെറ്റി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നുനല്‍കിയത്. 2001-06ലെ യുഡിഎഫ് ഭരണവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ജനങ്ങള്‍ എല്‍ഡിഎഫില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന നിലയും രൂപപ്പെട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി. യുപിഎ സര്‍ക്കാര്‍ നയംമൂലം രാജ്യവ്യാപകമായി ഉണ്ടായ വര്‍ധിച്ച വിലക്കയറ്റത്തിന്റെ കെടുതി കേരളത്തില്‍ അതേപോലെ അനുഭവപ്പെട്ടില്ല. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഉള്‍പ്പെടെ സ്വീകരിച്ച നടപടികളിലൂടെ ലഭിച്ച ആശ്വാസം ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിലേക്കാണ് നയിച്ചത്. ഇവ്വിധമുള്ള ഇടപെടലുകളിലൂടെയാണ് എല്ലാ ജാതി-മത ചിന്തകള്‍ക്കും അതീതമായി എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് നല്ല അഭിപ്രായം രൂപപ്പെടുത്തിയത്. നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുന്നതിനും ഈ കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ ഫലമായി ജനങ്ങള്‍ക്ക് വമ്പിച്ച നേട്ടം നല്‍കുന്ന ഈ സര്‍ക്കാരിനെ അധികാരത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം കൂടുതല്‍ ജനവിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫിനെ ജനങ്ങള്‍ വന്‍തോതില്‍ സഹായിക്കുന്ന നില രൂപപ്പെട്ടത്. എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ തികഞ്ഞ ഐക്യത്തോടെയും സഹകരണത്തോടെയുമാണ് നേരിട്ടത്. വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാന്‍ കേരളത്തിലുടനീളം എത്തിയ വന്‍ജനാവലി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വര്‍ധിച്ച ജനപിന്തുണയാണ് വിളിച്ചോതിയത്. മറുവശത്ത് യുഡിഎഫ് ഒരു മുന്നണി എന്ന നിലയില്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കാന്‍പോലും പറ്റാത്ത നിലയിലാണുണ്ടായത്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് ഗ്രൂപ്പ് ലയിച്ചതോടെ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ആരാണ് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ആദ്യഘട്ടത്തിലേ ഉയര്‍ന്നു. പ്രസ്താവനകളിലൂടെ യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ഒളിയമ്പുകള്‍ എയ്തു. സീറ്റ് ചര്‍ച്ച ആയപ്പോള്‍ ഈ തര്‍ക്കങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങി. ചിറ്റൂര്‍ സീറ്റിനെച്ചൊല്ലി സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസും പരസ്യമായി പോര് നടത്തി. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പുചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായി ഒരു മുന്നണിയിലെ ഘടകകക്ഷി തങ്ങള്‍ക്ക് നീക്കിവച്ച സീറ്റ് ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന നിലയുമുണ്ടായി. സിഎംപിയും ജെഎസ്എസും സീറ്റ് ചര്‍ച്ചകളില്‍ യുഡിഎഫുമായി പിണങ്ങി. അന്തഃഛിദ്രങ്ങളുടെ കൂടാരമായി യുഡിഎഫ് മാറുന്നതാണ് ആ നാളുകളില്‍ കേരളം കണ്ടത്. ഇത് ആ മുന്നണിയില്‍നിന്ന് ഒരു വിഭാഗം ജനങ്ങളെ അകറ്റി. ഘടകകക്ഷികള്‍ തമ്മിലടിക്കുമ്പോള്‍തന്നെ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനകത്തും ഭിന്നത രൂക്ഷമായി.

ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടി പരസ്യമായി ചെന്നിത്തലയ്ക്കെതിരെ രംഗത്തുവരുന്ന നിലയുണ്ടായി. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം എന്ന നിലയില്‍ അത് വളര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് തുറന്നടിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുമായി ബന്ധപ്പെട്ട് നല്‍കിയ കരാറിലൂടെ 256 കോടി രൂപയുടെ തട്ടിപ്പിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം കൊടുത്തുവെന്നാണ് ആരോപണമുണ്ടായത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന തന്നെ ക്രമവിരുദ്ധമായി ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മര്‍ദം ചെലുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവ് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് മുസ്ലിംലീഗില്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനാണ് സംപ്രേഷണംചെയ്തത്. അത് ലീഗില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ലീഗിനകത്ത് താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വെളിപ്പെട്ടത് യുഡിഎഫ് അധികാരം എങ്ങനെ ദുരുപയോഗിക്കുന്നു എന്നതിന്റെ തെളിവായാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതോടെ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിത്തീരുമെന്ന ചിന്ത ജനങ്ങളില്‍ പിന്നെയും ശക്തിപ്പെട്ടു.

ബാലകൃഷ്ണപിള്ള ജയിലിലായത് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പകപോക്കല്‍ നയംമൂലമാണെന്ന് വരുത്താന്‍ യുഡിഎഫ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ അത്തരത്തില്‍ അതിനെ കാണാന്‍ തയ്യാറായില്ല. കൊട്ടാരക്കര മണ്ഡലത്തില്‍ ഉള്‍പ്പെടെ യുഡിഎഫിനുണ്ടായ പരാജയം അതാണ് തെളിയിക്കുന്നത്. യുഡിഎഫിനകത്തെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്‍ഡിഎഫിന് കഴിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന വി എസ് പങ്കെടുത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികള്‍ ബഹുജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രിതന്നെ പൊതുവേദികളില്‍ ഉന്നയിച്ചപ്പോള്‍ പൊതുസമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്ന നിലയുണ്ടായി. ഇത്തരം പ്രചാരണങ്ങള്‍ എല്‍ഡിഎഫിന്റെ ബഹുജനപിന്തുണ വര്‍ധിക്കുന്നതിന് സഹായകമായിത്തീര്‍ന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന അഴിമതികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായി. 2-ജി സ്പെക്ട്രം, എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതിപ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ജനങ്ങളില്‍ സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ്, ഇടതുപക്ഷം നേരത്തെതന്നെ ഉന്നയിച്ചുപോരുന്ന ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തി ഗാന്ധിയനായ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ ഉപവാസ സമരം ആരംഭിച്ചത്. പ്രധാനമന്ത്രിയടക്കം പ്രതിക്കൂട്ടിലാകുന്ന തരത്തില്‍ അഴിമതി കൊടികുത്തിവാഴുകയാണ് രാജ്യത്ത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ നടന്ന ഇത്തരം സമരങ്ങള്‍ കോണ്‍ഗ്രസിനെതിരായ വികാരത്തെ ആളിക്കത്തിച്ചു. ലോട്ടറിപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് യുഡിഎഫ് നടത്തിയ പ്രചാരവേലയായിരുന്നു. എന്നാല്‍ , ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് യുഡിഎഫ് പ്രചാരണത്തിന് വലിയ തിരിച്ചടിയായി. അക്ഷരാര്‍ഥത്തില്‍ യുഡിഎഫ് പ്രചാരണരംഗത്ത് പ്രതിരോധത്തിലായിരുന്നു. എന്നാല്‍ , അവരെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള നിലപാടുകളാണ് പൊതുവില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിച്ചത്. യുഡിഎഫ് പ്രവര്‍ത്തകരുടെ സ്ക്വാഡുകള്‍ വീടുകളില്‍ പോയി വോട്ടര്‍മാരെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും ആ കുറവ് നിത്യേന തെറ്റായ പ്രചാരവേലയിലൂടെ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ നടത്തി. എല്‍ഡിഎഫിനെതിരായ കല്ലുവച്ച നുണകളാല്‍ നിറഞ്ഞ പ്രചണ്ഡമായ പ്രചാരവേലകളാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം അഴിച്ചുവിട്ടത്. വലിയ തോതിലുള്ള പണത്തിന്റെ കുത്തൊഴുക്ക് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പല സ്ഥലങ്ങളിലും വന്‍തോതില്‍ മദ്യം ഒഴുക്കി വോട്ട് നേടുന്നതിനും യുഡിഎഫ് ശ്രമിച്ചു. പോളിങ്ങിന്റെ തലേദിവസം സംസ്ഥാനമാകെ അശ്ലീല പ്രസിദ്ധീകരണമായ "ക്രൈം" യുഡിഎഫ് വിതരണംചെയ്തു. ജനാധിപത്യപരമായ പ്രചാരണത്തെപ്പറ്റിയും ആശയപരമായ ചര്‍ച്ചയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന യുഡിഎഫ് നേതാക്കള്‍ കാണിച്ച തരംതാണ ഈ നടപടി അവരുടെ നിലവാരത്തകര്‍ച്ചമാത്രമല്ല, എല്‍ഡിഎഫിനെതിരായി രാഷ്ട്രീയമായി അവര്‍ നിരായുധരായി എന്നും തെളിയിച്ചു. ഇതിനെയെല്ലാം മറികടന്ന് തത്വാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് പ്രചാരണരംഗത്ത് ഉറച്ചുനിന്നത്. രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ജാതി-മത ശക്തികളെ ആശ്രയിക്കുന്നതിനുള്ള നിലപാടിലേക്കും യുഡിഎഫ് നീങ്ങി. (അവസാനിക്കുന്നില്ല)

2011 മേയ് 27, വെള്ളിയാഴ്‌ച

തങ്ങള്‍ സമക്ഷം, മുഖ്യന്‍ സമക്ഷം....ബാബുപോള്‍


ഫ്രാന്‍സിലെ ബൂര്‍ബോണ്‍ രാജാക്കന്മാരെക്കുറിച്ച് അവര്‍ ഒന്നും പഠിക്കുന്നില്ല ഒന്നും മറക്കുന്നുമില്ല എന്ന് പറയാറുണ്ട്. ഐ.ജ.മുവിന്റെ വകുപ്പു വിഭജനം കണ്ടപ്പോള്‍ ഫ്രഞ്ചുവിപ്ലവം ഗുണപ്പെടുത്താത്ത ബൂര്‍ബോണുകളുടെ കൂടാരമാണോ അത് എന്ന് തോന്നിപ്പോയി. പത്ത് സംവല്‍സരങ്ങള്‍ക്കപ്പുറം മാണി സീയെഫ് തോമസിനെ മണ്ടന്‍ കളിപ്പിച്ച ഒരു സംഗതി ഉണ്ട്. റവന്യൂ വഴി അധികാരവും ഹൗസിങ് വഴി ‘റവന്യൂ’വും തനിക്കായി വേര്‍തിരിച്ച മാണി സീയെഫിന് കണ്ടെത്തിയ വകുപ്പായിരുന്നു ഗ്രാമ വികസനം. മാണി ഗൃഹപാഠം ചെയ്യാതെ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. എന്നാല്‍, 2001ല്‍ പാഠപുസ്തകം മാറിയത് അറിയാതെ പോയതിനാല്‍ ചെയ്ത ഗൃഹപാഠം തെറ്റി. 1996ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറിയുടെ കണ്ണുവെട്ടിച്ച് മാണി ഒരു കൊച്ചുപുസ്തകം ജൂബയുടെ കീശയില്‍ ഇട്ടിരുന്നു. സെക്രട്ടേറിയറ്റ് നടപടിച്ചട്ടങ്ങള്‍. അത് നോക്കിയാണ് വകുപ്പ് ചോദിച്ചത്. അതിനു ശേഷം വന്ന നായനാര്‍ മന്ത്രിസഭ ആ വകുപ്പ് നിര്‍ത്തലാക്കിയ വിവരം മാണിയോളം പോന്ന ശിഷ്യന്‍ ജേക്കബ് സൂചിപ്പിച്ചെങ്കിലും മാണി ക്രിസ്തുവെങ്കില്‍ ജേക്കബ് സ്‌നാപകയോഹന്നാന്‍ മാത്രം ആകയാല്‍ ആ ചോദ്യം ശോഭിപ്പിച്ചില്ല. അങ്ങനെ ഇല്ലാത്ത വകുപ്പിന്റെ മന്ത്രി എന്ന വല്ലാത്ത പരുവത്തിലായി സീയെഫ്. എന്നാല്‍, ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉഷാറായി. അണ്ണാന് അണ്ടി തിരിച്ചുകിട്ടിയാലെന്നത് പോലെ അവര്‍ ആ വകുപ്പ് പുനഃസൃഷ്ടിച്ചെടുത്തു. കേന്ദ്രം അപ്രീതി പ്രകടിപ്പിച്ചുവെങ്കിലും പീലാത്തോസിനെ പോലെ ‘എഴുതിയത് എഴുതി’ എന്ന മട്ടില്‍ ഉറച്ചുനിന്നു കേരളം. ആ അബദ്ധം വീയെസ് സര്‍ക്കാര്‍ തിരുത്തിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും വികസന അതോറിറ്റികള്‍ക്കും ‘കില’ക്കുമൊപ്പം ഗ്രാമ വികസനം കൂടെ പാലോളിയെ ഏല്‍പിച്ചിട്ടാണ്.

ഇപ്പോള്‍ പാലോളിയുടെ വകുപ്പുകള്‍ മൂന്ന് പേര്‍ക്കായി വിഭജിച്ചു നല്‍കിയിരിക്കുന്നു. മുനീറിനെ ഒതുക്കുക എന്ന ലക്ഷ്യം ആവണം മുനീറിന്റെ പഞ്ചായത്തിനൊപ്പം ഉണ്ടാവേണ്ടിയിരുന്ന നഗര വികസനം, വികസന അതോറിറ്റികള്‍ എന്നീ വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തതിന്റെ പിറകില്‍. ലീഗില്‍ നേതൃതലത്തില്‍ ഇരുന്നുകൊണ്ട് ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ പദവി ഉപേക്ഷിക്കാതെ ലീഗിനെതിരെ വാര്‍ത്ത ചമച്ചുവിട്ടത് അംഗീകരിക്കാത്ത ഒരാളാണ് ഇത് കുറിക്കുന്നത്. വിരല്‍ കൊണ്ട് പോലും മറയ്ക്കാതെ ഉരല്‍ വിഴുങ്ങിയിട്ട് താന്‍ ഷണ്ഡനായ ചെയര്‍മാന്‍ ആയിരുന്നു എന്ന് കുമ്പസാരിച്ചത് സീയെച്ചിന്റെ മകനെ എന്നും വാല്‍സല്യാതിരേകത്തോടെ കണ്ട അസ്മാദൃശന്മാരെ അത്യന്തം ഖിന്നരാക്കി. ഫോണില്‍ കിട്ടാഞ്ഞിട്ട് മുനീറിന്റെ സുഹൃദ്‌വലയത്തില്‍ എനിക്ക് പരിചയം ഉള്ളവര്‍ വഴി ഇന്ത്യാവിഷന്‍ ഉടന്‍ ഉപേക്ഷിക്കണം എന്ന് സീയെച്ചിനെ ആരാധിക്കുകയും മുനീറിന്റെ നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മറ്റ് പലരെയും പോലെ ഞാനും മുനീറിനെ ഉപദേശിച്ചിരുന്നു. അതായത് റഊഫ് വിഷയത്തില്‍ മുനീറിനൊപ്പമല്ല ഞാന്‍.
എങ്കിലും ആ വിഷയാസക്തി ഭരണതലത്തിലേക്ക് സംക്രമിപ്പിച്ചത് തെറ്റായി എന്ന് പറയാതെ വയ്യ. മുനീറും കുഞ്ഞാലിക്കുട്ടിയും അല്ല പ്രധാനം. സംസ്ഥാനത്തെ ഭരണവും ജനങ്ങളും കഴിഞ്ഞേ അവരിരുവരും വരാവൂ. കുഞ്ഞാലിക്കുട്ടി മുനീറിനെ ഒതുക്കിയത് പോലെ തന്നെ തെറ്റായി ഗ്രാമവികസനം കോണ്‍ഗ്രസ് പൊളിച്ചെടുത്തത്. ഇപ്പോള്‍ മൂന്ന് വകുപ്പുകള്‍ക്കും ഒരു ഏകോപനസമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ആ സമിതിയുടെ അധ്യക്ഷനായിരിക്കുമെന്നും കേള്‍ക്കുന്നു. അതോടെ നാലായി മന്ത്രിമാര്‍! കേന്ദ്രത്തിലേത് പോലെ മന്ത്രാലയങ്ങളല്ല നമ്മുടെ ഭരണ സംവിധാനത്തില്‍ ഉള്ളത്. സെക്രട്ടേറിയറ്റ് ആണ് നമുക്ക് ഉള്ളത്. സചിവാലയ സംവിധാനം. സെക്രട്ടറിമാരുടേതാണ് വകുപ്പുകള്‍. ഒരു സെക്രട്ടറിക്ക് പല മന്ത്രിമാര്‍ ഉണ്ടാകാം. അതുകൊണ്ട് വകുപ്പുകള്‍ ഇങ്ങനെ വിഭജിച്ചാല്‍ കുഴപ്പമില്ല എന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം. ചില വകുപ്പുകളില്‍ അതാവാം. ഉദാഹരണത്തിന് ആര്യാടന്‍ജിയുടെ വൈദ്യുതി വകുപ്പിന്റെ സെക്രട്ടറിയല്ല ശിവകുമാറിന്റെ ഗതാഗത വകുപ്പിലെ സെക്രട്ടറിയാണ് റെയില്‍വേ കൈകാര്യം ചെയ്യുക. സാംസ്‌കാരിക കാര്യ സെക്രട്ടറിക്ക് മൂന്നാണ് മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിക്കാകട്ടെ രണ്ടുണ്ട് വകുപ്പുകള്‍. വിഷയങ്ങള്‍ വേറിട്ടിരിക്കുന്നു എന്നെങ്കിലും പറയാം അവിടെയും. എന്നാല്‍, ഇന്നത്തെ ഭരണസംവിധാനത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് വെട്ടിമുറിച്ചത് തികഞ്ഞ അവിവേകവും തീര്‍ത്തും ജനവിരുദ്ധവും ആയി. ഭരണത്തിന്റെ ഊടുവഴികള്‍ അറിയാത്തവര്‍ക്കായി വിശദീകരിക്കാന്‍ ശ്രമിക്കാം. ദേശീയതൊഴിലുറപ്പു പദ്ധതി കേന്ദ്രത്തില്‍ ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലാണ്. ഇത് നടപ്പിലാവുന്നത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ്. ആറ് ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ഗ്രാമവികസന വകുപ്പ് വഴിയാണ് സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യുക. പഞ്ചായത്തുകളുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമ വികസന മന്ത്രിയുടെ റോള്‍ ഇന്ത്യാ വിഷനില്‍ മുനീറിന്റെ ചെയര്‍മാന്‍ പദവി പോലെ വന്ധ്യംകരിക്കപ്പെടാനുള്ള സാധ്യത വ്യക്തമല്ലേ? ആറുലക്ഷം കുടുംബങ്ങളെ യൂഡിഎഫിനെതിരാക്കാന്‍ വേറെ ഒന്നും ചെയ്യണ്ട! നാഷനല്‍ റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്റെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. കേരളത്തില്‍ മോഹന്‍ദാസ്, ടി.കെ.ജോസ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വളര്‍ത്തിയെടുത്ത കുടുംബശ്രീയും ആ മാതൃകയില്‍ ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ മറ്റൊരു പദ്ധതിയും -പേര് മറന്നു – മാതൃകയാക്കി കേന്ദ്രം രൂപപ്പെടുത്തിയതാണ് ഈ പരിപാടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മന്ത്രി കെ.സി. ജോസഫിനും കുടുംബശ്രീ മന്ത്രി മുനീറിനും ആയി മാറാനാണ് സാധ്യത. കുടുംബശ്രീയെ വകവരുത്തി ജനശ്രീ വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇത് എന്ന് വീയെസ് ആരോപിച്ചാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ക്ലേശിക്കും. പത്തുനാല്‍പത് ലക്ഷം സ്ത്രീകളുടെ ശാക്തീകരണം നടക്കുന്ന മേഖലയിലാണ് അനാവശ്യമായി വിടവുകള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അഞ്ചുകൊല്ലം കൊണ്ട് മുടിച്ചിട്ടേ പോവൂ എന്നുണ്ടോ ആവോ! സീയെഫിന് വേണ്ടി യൂഡീയെഫ് പണ്ട് നടത്തിയ മടക്കയാത്ര അധികാര വികേന്ദ്രീകരണത്തെ ദോഷകരമായി ബാധിച്ചു എന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കാതിരിക്കയില്ല. ബ്ലോക്പഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍; നിര്‍വഹണോദ്യോഗസ്ഥര്‍ ഗ്രാമ വികസന വകുപ്പില്‍. ബ്ലോക്തലത്തില്‍ അധികാര വികേന്ദ്രീകരണം ഇനിയും ഫലപ്രദമായിട്ടില്ല എന്ന് നമുക്കറിയാം. അസ്തിത്വ സന്ത്രാസങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് ബ്ലോക് പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ. അത് ഇനിയും വഷളാകും ഈ പോക്ക് പോയാല്‍. ഇതിനെക്കാള്‍ ഭേദം അറുപതുകളില്‍ സബ് കലക്ടര്‍മാര്‍ അധ്യക്ഷം വഹിച്ച ബ്ലോക് വികസന സമിതികള്‍ പുനഃസ്ഥാപിക്കുകയാണ്. രാജീവിന്റെ ഭരണ ഘടനാ ഭേദഗതിയുടെ ആത്മാവ് നശിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയാത്തതെന്ത്? കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഗ്രാമ വികസനവും നഗര വികസനവും കഴിയുന്നത്ര അടുപ്പിച്ചുകൊണ്ടുവരാനായിരുന്നു നാം ശ്രമിച്ചുവന്നത്. അതിന് ഗുണവും ഉണ്ടായി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും. ഇനിയിപ്പോള്‍ മൂന്ന് വിഭിന്ന ദിശകളിലേക്ക് കുതിക്കുന്ന മൂന്ന് കാട്ടുകുതിരകള്‍ ചേര്‍ന്നുവലിക്കുന്ന ഒരു രഥം ആക്കി മാറ്റുകയാണോ, നാം ഗവേണന്‍സ് എന്ന ഉദാത്ത സങ്കല്‍പത്തെ? ഇന്‍ഫര്‍മേഷന്‍ കേരള, സാനിറ്റേഷന്‍, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മിഷനുകള്‍ നാം സൃഷ്ടിച്ചത് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത സേവന സരണികളും (decentralised delivery of services) ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ്. ഇപ്പോഴത്തെ ത്രി മന്ത്രിസംവിധാനം നമ്മുടെ ത്രിതലസംവിധാനത്തെ നിഷ്പ്രഭമാക്കും. ഇങ്ങനെ പറയാന്‍ ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍. മുനീറിനെ ഒതുക്കാനായി പഞ്ചായത്തിനെ നശിപ്പിക്കരുത്. ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക. മുനീര്‍ സാമൂഹികക്ഷേമ വകുപ്പില്‍ ചൊറികുത്തി ഇരിക്കട്ടെ. അതുപോലെ രാജീവ് ഗാന്ധിയുടെ സ്മരണയോട് ബഹുമാനം ഉണ്ടെങ്കില്‍ ത്യാഗിവര്യനായ ജോസഫ് ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കുക. പാലോളിയും എളമരം കരീമും ഭരിച്ചത് കുഞ്ഞാലി ഭരിക്കട്ടെ. അദ്ദേഹത്തിന് അതിന് കഴിവുണ്ട്. തന്നെയുമല്ല മുഴുവന്‍ സമയവും ഭരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഒളിസേവ തുടങ്ങിയ മറ്റാരോപണങ്ങള്‍ ഉന്നയിക്കപ്പെടാനുള്ള സന്ദര്‍ഭവും കുറഞ്ഞുകിട്ടും. ഗ്രാമവികസനം പോയാലും കെ.സി.ജോസഫിന് അത്യാവശ്യം പണി ഉണ്ടാവും. മ്യൂസിയവും മൃഗശാലയും ചലച്ചിത്ര കാര്യങ്ങളും കൂടെ തിരികെ കൊടുക്കുമെങ്കില്‍ അവിടെയും ഒരു പൂര്‍ണത വരും. തന്നെയുമല്ല ഗണേശന് ചലച്ചിത്രം കൊടുത്തത് സ്വാശ്രയ കോളജ് നടത്തുന്നയാള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൊടുത്തത് പോലെയാണ് താനും. അത് ഗണേശനും കെണിയാവും; ഇത് കുറിച്ചിടുക! വെച്ചൊഴിഞ്ഞാല്‍ ഗണേശന് തന്നെ നന്മവരും. അല്ലെങ്കില്‍ മന്ത്രിയായിരിക്കുമ്പോള്‍ തെറിയഭിഷേകവും മുന്‍ മന്ത്രിയാവുമ്പോള്‍ സിനിമയില്‍ നഷ്ടവും ഫലം! മുനീറിനെ ശിക്ഷിക്കുക. ഒരു ചെറിയ ശിക്ഷ മൂപ്പര്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, ആ ശിക്ഷ സംസ്ഥാനത്തിന് മേല്‍ കെട്ടിവെക്കരുത്. കാമ്യകര്‍മ പ്രവൃത്താനാം താവന്മാത്രം ഭവേത് ഫലം (ഏതെങ്കിലും കാര്യം ഉദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തിക്ക് അതിന്റെ ഫലം മാത്രമേ കിട്ടൂ) എന്ന് കുഞ്ഞാലിക്കുട്ടിയും നിഷ്‌ക്കാമം ഭജതാം ദേവമഖിലാഭീഷ്ടസിദ്ധയഃ (നിഷ്‌ക്കാമ കര്‍മികള്‍ക്ക് സര്‍വാഭീഷ്ട സിദ്ധിയാണ് ഫലം) എന്ന് പാണക്കാട് തങ്ങളും (ഉമ്മന്‍ ചാണ്ടിയും) ഓര്‍മിക്കുമെങ്കില്‍ നന്ന്.