2011 മേയ് 28, ശനിയാഴ്‌ച

യുഡിഎഫ്‌ മന്ത്രിസഭ...ബാക്കിവച്ച ചോദ്യം

ഒട്ടനവതി ആരോപണങ്ങളും വിമര്‍ശനങ്ങളും ബാക്കിയാക്കിയാണെങ്കിലും യു ഡി എഫ്‌ അതിന്‍റെ മന്ത്രിസഭാ രൂപപെടുത്തി. .ശക്തമായ സംഘടനാ ശക്തിയാല്‍ മതസാമുദായിക സംഘടനകള്‍ മുഴുവന്‍ മന്ത്രിസ്ഥാനങ്ങളും വീതിച്ചെടുത്തു.ഇവിടെ ഒരു ചോദ്യം ബാക്കിയാകുന്നു.യു ഡി എഫ്‌ ,കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നായര്‍,ഈഴവ,സവര്‍ണ ക്രൈസ്തവ,മുസ്ലിം മുതലായ സംഘടിത മതസാമുദായിക സംഘടനകള്‍ക്ക് പുറത്തുനില്‍ക്കുന്ന(മറ്റു പിന്നോക്ക വിഭാഗങ്ങള്‍,പിന്നോക്ക ക്രിസ്തീയ വിഭാഗങ്ങള്‍ ) ഇതര സമുദായങ്ങളുടെ സ്ഥാനം എന്താണ്??? എത്ര കഴിവുള്ളവരായാലും ഇവരില്‍നിന്നോരള്‍ക്ക് കോണ്‍ഗ്രസ്‌ നേത്രുത്വതിലുള്ള മന്ത്രിസഭയില്‍ എപ്പോഴെങ്കിലും  മന്ത്രിമാരോ എം എല്‍ എ മാരോ ആകാന്‍ കഴിയുമോ ???ഇവര്‍ വെറും വെള്ളം കോരികളും വിറകുവെട്ടികളും  മാത്രമോ??

തെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍


പിണറായി വിജയന്റെ ലേഖനം ഭാഗം 1

പിണറായി വിജയന്‍

പതിമൂന്നാം കേരളനിയമസഭാ തെരഞ്ഞെടുപ്പുഫലം വലതുപക്ഷ ശക്തികളെയും അവര്‍ക്കുവേണ്ടി പക്ഷം പിടിച്ച് പ്രചാരണം നടത്തിയവരെയും അത്ഭുതപ്പെടുത്തിയ ഒന്നായാണ് മാറിയത്. സാങ്കേതികമായി എല്‍ഡിഎഫിനേക്കാള്‍ സീറ്റ് യുഡിഎഫിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മന്ത്രിസഭ രൂപീകരിക്കുന്നതിന് അവര്‍ക്ക് സാധ്യമാവുകയുംചെയ്തു. എന്നാല്‍ , രാഷ്ട്രീയമായി എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെട്ടുവരുന്നു എന്നാണ് തെരഞ്ഞെടുപ്പുഫലം വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 41.95 ശതമാനമാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും എല്‍ഡിഎഫ് വോട്ട്ശതമാനം 42.46 ആയി ഉയര്‍ന്നു. ഈ തെരഞ്ഞെടുപ്പില്‍ 45.13 ശതമാനം വോട്ട് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതായത് 3.18 ശതമാനം വോട്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള അന്തരം 1,55,571 വോട്ടിന്റേതു മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് 72 സീറ്റും എല്‍ഡിഎഫിന് 68 സീറ്റും ലഭിച്ചത്.

പിറവം, മണലൂര്‍ , അഴീക്കോട്, പാറശാല, കോട്ടയം എന്നീ അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് 157 മുതല്‍ 711 വരെയുള്ള വോട്ടുകള്‍ക്കാണ്. ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്ന മറ്റൊരു സവിശേഷത പ്രതിപക്ഷത്ത് ഇരിക്കുന്ന സിപിഐ എമ്മിനാണ് ഏറ്റവും കൂടുതല്‍ സീറ്റും വോട്ടിങ് ശതമാനവും ഉള്ളത് എന്നതാണ്. ഭരണപക്ഷത്തിരിക്കുന്ന മുന്നണിയിലെ വലിയ കക്ഷിക്കാണ് സീറ്റുകള്‍ കൂടുതല്‍ ലഭിക്കുക എന്ന പതിവ് ഇത്തവണ തെറ്റി. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നുനല്‍കിയത്. 2001-06ലെ യുഡിഎഫ് ഭരണവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ജനങ്ങള്‍ എല്‍ഡിഎഫില്‍ കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്ന നിലയും രൂപപ്പെട്ടുവന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കി. യുപിഎ സര്‍ക്കാര്‍ നയംമൂലം രാജ്യവ്യാപകമായി ഉണ്ടായ വര്‍ധിച്ച വിലക്കയറ്റത്തിന്റെ കെടുതി കേരളത്തില്‍ അതേപോലെ അനുഭവപ്പെട്ടില്ല. വിലക്കയറ്റം തടുത്തുനിര്‍ത്താന്‍ ഉള്‍പ്പെടെ സ്വീകരിച്ച നടപടികളിലൂടെ ലഭിച്ച ആശ്വാസം ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിലേക്കാണ് നയിച്ചത്. ഇവ്വിധമുള്ള ഇടപെടലുകളിലൂടെയാണ് എല്ലാ ജാതി-മത ചിന്തകള്‍ക്കും അതീതമായി എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ച് നല്ല അഭിപ്രായം രൂപപ്പെടുത്തിയത്. നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി എത്തിക്കുന്നതിനും ഈ കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ ഫലമായി ജനങ്ങള്‍ക്ക് വമ്പിച്ച നേട്ടം നല്‍കുന്ന ഈ സര്‍ക്കാരിനെ അധികാരത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം കൂടുതല്‍ ജനവിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫിനെ ജനങ്ങള്‍ വന്‍തോതില്‍ സഹായിക്കുന്ന നില രൂപപ്പെട്ടത്. എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ തികഞ്ഞ ഐക്യത്തോടെയും സഹകരണത്തോടെയുമാണ് നേരിട്ടത്. വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാന്‍ കേരളത്തിലുടനീളം എത്തിയ വന്‍ജനാവലി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വര്‍ധിച്ച ജനപിന്തുണയാണ് വിളിച്ചോതിയത്. മറുവശത്ത് യുഡിഎഫ് ഒരു മുന്നണി എന്ന നിലയില്‍ കെട്ടുറപ്പോടെ പ്രവര്‍ത്തിക്കാന്‍പോലും പറ്റാത്ത നിലയിലാണുണ്ടായത്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ജോസഫ് ഗ്രൂപ്പ് ലയിച്ചതോടെ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി ആരാണ് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ആദ്യഘട്ടത്തിലേ ഉയര്‍ന്നു. പ്രസ്താവനകളിലൂടെ യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ഒളിയമ്പുകള്‍ എയ്തു. സീറ്റ് ചര്‍ച്ച ആയപ്പോള്‍ ഈ തര്‍ക്കങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങി. ചിറ്റൂര്‍ സീറ്റിനെച്ചൊല്ലി സോഷ്യലിസ്റ്റ് ജനതയും കോണ്‍ഗ്രസും പരസ്യമായി പോര് നടത്തി. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പുചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായി ഒരു മുന്നണിയിലെ ഘടകകക്ഷി തങ്ങള്‍ക്ക് നീക്കിവച്ച സീറ്റ് ആവശ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന നിലയുമുണ്ടായി. സിഎംപിയും ജെഎസ്എസും സീറ്റ് ചര്‍ച്ചകളില്‍ യുഡിഎഫുമായി പിണങ്ങി. അന്തഃഛിദ്രങ്ങളുടെ കൂടാരമായി യുഡിഎഫ് മാറുന്നതാണ് ആ നാളുകളില്‍ കേരളം കണ്ടത്. ഇത് ആ മുന്നണിയില്‍നിന്ന് ഒരു വിഭാഗം ജനങ്ങളെ അകറ്റി. ഘടകകക്ഷികള്‍ തമ്മിലടിക്കുമ്പോള്‍തന്നെ യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനകത്തും ഭിന്നത രൂക്ഷമായി.

ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടി പരസ്യമായി ചെന്നിത്തലയ്ക്കെതിരെ രംഗത്തുവരുന്ന നിലയുണ്ടായി. മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള തര്‍ക്കം എന്ന നിലയില്‍ അത് വളര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ രാമചന്ദ്രന്‍ കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് പത്രസമ്മേളനം വിളിച്ച് തുറന്നടിച്ചു. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുമായി ബന്ധപ്പെട്ട് നല്‍കിയ കരാറിലൂടെ 256 കോടി രൂപയുടെ തട്ടിപ്പിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം കൊടുത്തുവെന്നാണ് ആരോപണമുണ്ടായത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന തന്നെ ക്രമവിരുദ്ധമായി ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മര്‍ദം ചെലുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാ സഹോദരീ ഭര്‍ത്താവ് തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് മുസ്ലിംലീഗില്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകള്‍ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനാണ് സംപ്രേഷണംചെയ്തത്. അത് ലീഗില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ലീഗിനകത്ത് താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തെന്നും മറ്റുമുള്ള കാര്യങ്ങള്‍ ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് വെളിപ്പെട്ടത് യുഡിഎഫ് അധികാരം എങ്ങനെ ദുരുപയോഗിക്കുന്നു എന്നതിന്റെ തെളിവായാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതോടെ യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിത്തീരുമെന്ന ചിന്ത ജനങ്ങളില്‍ പിന്നെയും ശക്തിപ്പെട്ടു.

ബാലകൃഷ്ണപിള്ള ജയിലിലായത് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പകപോക്കല്‍ നയംമൂലമാണെന്ന് വരുത്താന്‍ യുഡിഎഫ് ശ്രമിച്ചെങ്കിലും ജനങ്ങള്‍ അത്തരത്തില്‍ അതിനെ കാണാന്‍ തയ്യാറായില്ല. കൊട്ടാരക്കര മണ്ഡലത്തില്‍ ഉള്‍പ്പെടെ യുഡിഎഫിനുണ്ടായ പരാജയം അതാണ് തെളിയിക്കുന്നത്. യുഡിഎഫിനകത്തെ മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് എല്‍ഡിഎഫിന് കഴിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന വി എസ് പങ്കെടുത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലികള്‍ ബഹുജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രിതന്നെ പൊതുവേദികളില്‍ ഉന്നയിച്ചപ്പോള്‍ പൊതുസമൂഹം ഗൗരവത്തോടെ ശ്രദ്ധിക്കുന്ന നിലയുണ്ടായി. ഇത്തരം പ്രചാരണങ്ങള്‍ എല്‍ഡിഎഫിന്റെ ബഹുജനപിന്തുണ വര്‍ധിക്കുന്നതിന് സഹായകമായിത്തീര്‍ന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന അഴിമതികളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമായി. 2-ജി സ്പെക്ട്രം, എസ് ബാന്‍ഡ്, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ അഴിമതിപ്രശ്നങ്ങള്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ജനങ്ങളില്‍ സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ്, ഇടതുപക്ഷം നേരത്തെതന്നെ ഉന്നയിച്ചുപോരുന്ന ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ത്തി ഗാന്ധിയനായ അണ്ണാ ഹസാരെ ഡല്‍ഹിയില്‍ ഉപവാസ സമരം ആരംഭിച്ചത്. പ്രധാനമന്ത്രിയടക്കം പ്രതിക്കൂട്ടിലാകുന്ന തരത്തില്‍ അഴിമതി കൊടികുത്തിവാഴുകയാണ് രാജ്യത്ത് എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ നടന്ന ഇത്തരം സമരങ്ങള്‍ കോണ്‍ഗ്രസിനെതിരായ വികാരത്തെ ആളിക്കത്തിച്ചു. ലോട്ടറിപ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല എന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് യുഡിഎഫ് നടത്തിയ പ്രചാരവേലയായിരുന്നു. എന്നാല്‍ , ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് യുഡിഎഫ് പ്രചാരണത്തിന് വലിയ തിരിച്ചടിയായി. അക്ഷരാര്‍ഥത്തില്‍ യുഡിഎഫ് പ്രചാരണരംഗത്ത് പ്രതിരോധത്തിലായിരുന്നു. എന്നാല്‍ , അവരെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുള്ള നിലപാടുകളാണ് പൊതുവില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സ്വീകരിച്ചത്. യുഡിഎഫ് പ്രവര്‍ത്തകരുടെ സ്ക്വാഡുകള്‍ വീടുകളില്‍ പോയി വോട്ടര്‍മാരെ കാണുകയോ സംസാരിക്കുകയോ ചെയ്യുന്നില്ലെങ്കിലും ആ കുറവ് നിത്യേന തെറ്റായ പ്രചാരവേലയിലൂടെ നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ നടത്തി. എല്‍ഡിഎഫിനെതിരായ കല്ലുവച്ച നുണകളാല്‍ നിറഞ്ഞ പ്രചണ്ഡമായ പ്രചാരവേലകളാണ് മാധ്യമങ്ങളില്‍ ഒരു വിഭാഗം അഴിച്ചുവിട്ടത്. വലിയ തോതിലുള്ള പണത്തിന്റെ കുത്തൊഴുക്ക് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായി. പല സ്ഥലങ്ങളിലും വന്‍തോതില്‍ മദ്യം ഒഴുക്കി വോട്ട് നേടുന്നതിനും യുഡിഎഫ് ശ്രമിച്ചു. പോളിങ്ങിന്റെ തലേദിവസം സംസ്ഥാനമാകെ അശ്ലീല പ്രസിദ്ധീകരണമായ "ക്രൈം" യുഡിഎഫ് വിതരണംചെയ്തു. ജനാധിപത്യപരമായ പ്രചാരണത്തെപ്പറ്റിയും ആശയപരമായ ചര്‍ച്ചയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന യുഡിഎഫ് നേതാക്കള്‍ കാണിച്ച തരംതാണ ഈ നടപടി അവരുടെ നിലവാരത്തകര്‍ച്ചമാത്രമല്ല, എല്‍ഡിഎഫിനെതിരായി രാഷ്ട്രീയമായി അവര്‍ നിരായുധരായി എന്നും തെളിയിച്ചു. ഇതിനെയെല്ലാം മറികടന്ന് തത്വാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് പ്രചാരണരംഗത്ത് ഉറച്ചുനിന്നത്. രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ ജാതി-മത ശക്തികളെ ആശ്രയിക്കുന്നതിനുള്ള നിലപാടിലേക്കും യുഡിഎഫ് നീങ്ങി. (അവസാനിക്കുന്നില്ല)

2011 മേയ് 27, വെള്ളിയാഴ്‌ച

തങ്ങള്‍ സമക്ഷം, മുഖ്യന്‍ സമക്ഷം....ബാബുപോള്‍


ഫ്രാന്‍സിലെ ബൂര്‍ബോണ്‍ രാജാക്കന്മാരെക്കുറിച്ച് അവര്‍ ഒന്നും പഠിക്കുന്നില്ല ഒന്നും മറക്കുന്നുമില്ല എന്ന് പറയാറുണ്ട്. ഐ.ജ.മുവിന്റെ വകുപ്പു വിഭജനം കണ്ടപ്പോള്‍ ഫ്രഞ്ചുവിപ്ലവം ഗുണപ്പെടുത്താത്ത ബൂര്‍ബോണുകളുടെ കൂടാരമാണോ അത് എന്ന് തോന്നിപ്പോയി. പത്ത് സംവല്‍സരങ്ങള്‍ക്കപ്പുറം മാണി സീയെഫ് തോമസിനെ മണ്ടന്‍ കളിപ്പിച്ച ഒരു സംഗതി ഉണ്ട്. റവന്യൂ വഴി അധികാരവും ഹൗസിങ് വഴി ‘റവന്യൂ’വും തനിക്കായി വേര്‍തിരിച്ച മാണി സീയെഫിന് കണ്ടെത്തിയ വകുപ്പായിരുന്നു ഗ്രാമ വികസനം. മാണി ഗൃഹപാഠം ചെയ്യാതെ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. എന്നാല്‍, 2001ല്‍ പാഠപുസ്തകം മാറിയത് അറിയാതെ പോയതിനാല്‍ ചെയ്ത ഗൃഹപാഠം തെറ്റി. 1996ല്‍ അധികാരം ഒഴിഞ്ഞപ്പോള്‍ ചീഫ് സെക്രട്ടറിയുടെ കണ്ണുവെട്ടിച്ച് മാണി ഒരു കൊച്ചുപുസ്തകം ജൂബയുടെ കീശയില്‍ ഇട്ടിരുന്നു. സെക്രട്ടേറിയറ്റ് നടപടിച്ചട്ടങ്ങള്‍. അത് നോക്കിയാണ് വകുപ്പ് ചോദിച്ചത്. അതിനു ശേഷം വന്ന നായനാര്‍ മന്ത്രിസഭ ആ വകുപ്പ് നിര്‍ത്തലാക്കിയ വിവരം മാണിയോളം പോന്ന ശിഷ്യന്‍ ജേക്കബ് സൂചിപ്പിച്ചെങ്കിലും മാണി ക്രിസ്തുവെങ്കില്‍ ജേക്കബ് സ്‌നാപകയോഹന്നാന്‍ മാത്രം ആകയാല്‍ ആ ചോദ്യം ശോഭിപ്പിച്ചില്ല. അങ്ങനെ ഇല്ലാത്ത വകുപ്പിന്റെ മന്ത്രി എന്ന വല്ലാത്ത പരുവത്തിലായി സീയെഫ്. എന്നാല്‍, ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉഷാറായി. അണ്ണാന് അണ്ടി തിരിച്ചുകിട്ടിയാലെന്നത് പോലെ അവര്‍ ആ വകുപ്പ് പുനഃസൃഷ്ടിച്ചെടുത്തു. കേന്ദ്രം അപ്രീതി പ്രകടിപ്പിച്ചുവെങ്കിലും പീലാത്തോസിനെ പോലെ ‘എഴുതിയത് എഴുതി’ എന്ന മട്ടില്‍ ഉറച്ചുനിന്നു കേരളം. ആ അബദ്ധം വീയെസ് സര്‍ക്കാര്‍ തിരുത്തിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും വികസന അതോറിറ്റികള്‍ക്കും ‘കില’ക്കുമൊപ്പം ഗ്രാമ വികസനം കൂടെ പാലോളിയെ ഏല്‍പിച്ചിട്ടാണ്.

ഇപ്പോള്‍ പാലോളിയുടെ വകുപ്പുകള്‍ മൂന്ന് പേര്‍ക്കായി വിഭജിച്ചു നല്‍കിയിരിക്കുന്നു. മുനീറിനെ ഒതുക്കുക എന്ന ലക്ഷ്യം ആവണം മുനീറിന്റെ പഞ്ചായത്തിനൊപ്പം ഉണ്ടാവേണ്ടിയിരുന്ന നഗര വികസനം, വികസന അതോറിറ്റികള്‍ എന്നീ വിഷയങ്ങള്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തതിന്റെ പിറകില്‍. ലീഗില്‍ നേതൃതലത്തില്‍ ഇരുന്നുകൊണ്ട് ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ പദവി ഉപേക്ഷിക്കാതെ ലീഗിനെതിരെ വാര്‍ത്ത ചമച്ചുവിട്ടത് അംഗീകരിക്കാത്ത ഒരാളാണ് ഇത് കുറിക്കുന്നത്. വിരല്‍ കൊണ്ട് പോലും മറയ്ക്കാതെ ഉരല്‍ വിഴുങ്ങിയിട്ട് താന്‍ ഷണ്ഡനായ ചെയര്‍മാന്‍ ആയിരുന്നു എന്ന് കുമ്പസാരിച്ചത് സീയെച്ചിന്റെ മകനെ എന്നും വാല്‍സല്യാതിരേകത്തോടെ കണ്ട അസ്മാദൃശന്മാരെ അത്യന്തം ഖിന്നരാക്കി. ഫോണില്‍ കിട്ടാഞ്ഞിട്ട് മുനീറിന്റെ സുഹൃദ്‌വലയത്തില്‍ എനിക്ക് പരിചയം ഉള്ളവര്‍ വഴി ഇന്ത്യാവിഷന്‍ ഉടന്‍ ഉപേക്ഷിക്കണം എന്ന് സീയെച്ചിനെ ആരാധിക്കുകയും മുനീറിന്റെ നന്മ കാംക്ഷിക്കുകയും ചെയ്യുന്ന മറ്റ് പലരെയും പോലെ ഞാനും മുനീറിനെ ഉപദേശിച്ചിരുന്നു. അതായത് റഊഫ് വിഷയത്തില്‍ മുനീറിനൊപ്പമല്ല ഞാന്‍.
എങ്കിലും ആ വിഷയാസക്തി ഭരണതലത്തിലേക്ക് സംക്രമിപ്പിച്ചത് തെറ്റായി എന്ന് പറയാതെ വയ്യ. മുനീറും കുഞ്ഞാലിക്കുട്ടിയും അല്ല പ്രധാനം. സംസ്ഥാനത്തെ ഭരണവും ജനങ്ങളും കഴിഞ്ഞേ അവരിരുവരും വരാവൂ. കുഞ്ഞാലിക്കുട്ടി മുനീറിനെ ഒതുക്കിയത് പോലെ തന്നെ തെറ്റായി ഗ്രാമവികസനം കോണ്‍ഗ്രസ് പൊളിച്ചെടുത്തത്. ഇപ്പോള്‍ മൂന്ന് വകുപ്പുകള്‍ക്കും ഒരു ഏകോപനസമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ആ സമിതിയുടെ അധ്യക്ഷനായിരിക്കുമെന്നും കേള്‍ക്കുന്നു. അതോടെ നാലായി മന്ത്രിമാര്‍! കേന്ദ്രത്തിലേത് പോലെ മന്ത്രാലയങ്ങളല്ല നമ്മുടെ ഭരണ സംവിധാനത്തില്‍ ഉള്ളത്. സെക്രട്ടേറിയറ്റ് ആണ് നമുക്ക് ഉള്ളത്. സചിവാലയ സംവിധാനം. സെക്രട്ടറിമാരുടേതാണ് വകുപ്പുകള്‍. ഒരു സെക്രട്ടറിക്ക് പല മന്ത്രിമാര്‍ ഉണ്ടാകാം. അതുകൊണ്ട് വകുപ്പുകള്‍ ഇങ്ങനെ വിഭജിച്ചാല്‍ കുഴപ്പമില്ല എന്ന് പ്രഥമ ദൃഷ്ട്യാ തോന്നാം. ചില വകുപ്പുകളില്‍ അതാവാം. ഉദാഹരണത്തിന് ആര്യാടന്‍ജിയുടെ വൈദ്യുതി വകുപ്പിന്റെ സെക്രട്ടറിയല്ല ശിവകുമാറിന്റെ ഗതാഗത വകുപ്പിലെ സെക്രട്ടറിയാണ് റെയില്‍വേ കൈകാര്യം ചെയ്യുക. സാംസ്‌കാരിക കാര്യ സെക്രട്ടറിക്ക് മൂന്നാണ് മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിക്കാകട്ടെ രണ്ടുണ്ട് വകുപ്പുകള്‍. വിഷയങ്ങള്‍ വേറിട്ടിരിക്കുന്നു എന്നെങ്കിലും പറയാം അവിടെയും. എന്നാല്‍, ഇന്നത്തെ ഭരണസംവിധാനത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് വെട്ടിമുറിച്ചത് തികഞ്ഞ അവിവേകവും തീര്‍ത്തും ജനവിരുദ്ധവും ആയി. ഭരണത്തിന്റെ ഊടുവഴികള്‍ അറിയാത്തവര്‍ക്കായി വിശദീകരിക്കാന്‍ ശ്രമിക്കാം. ദേശീയതൊഴിലുറപ്പു പദ്ധതി കേന്ദ്രത്തില്‍ ഗ്രാമ വികസന മന്ത്രാലയത്തിന്റെ കീഴിലാണ്. ഇത് നടപ്പിലാവുന്നത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ്. ആറ് ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി ഗ്രാമവികസന വകുപ്പ് വഴിയാണ് സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യുക. പഞ്ചായത്തുകളുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമ വികസന മന്ത്രിയുടെ റോള്‍ ഇന്ത്യാ വിഷനില്‍ മുനീറിന്റെ ചെയര്‍മാന്‍ പദവി പോലെ വന്ധ്യംകരിക്കപ്പെടാനുള്ള സാധ്യത വ്യക്തമല്ലേ? ആറുലക്ഷം കുടുംബങ്ങളെ യൂഡിഎഫിനെതിരാക്കാന്‍ വേറെ ഒന്നും ചെയ്യണ്ട! നാഷനല്‍ റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്റെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണമാണ്. കേരളത്തില്‍ മോഹന്‍ദാസ്, ടി.കെ.ജോസ് എന്നീ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വളര്‍ത്തിയെടുത്ത കുടുംബശ്രീയും ആ മാതൃകയില്‍ ആന്ധ്രയില്‍ ഉരുത്തിരിഞ്ഞ മറ്റൊരു പദ്ധതിയും -പേര് മറന്നു – മാതൃകയാക്കി കേന്ദ്രം രൂപപ്പെടുത്തിയതാണ് ഈ പരിപാടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് മന്ത്രി കെ.സി. ജോസഫിനും കുടുംബശ്രീ മന്ത്രി മുനീറിനും ആയി മാറാനാണ് സാധ്യത. കുടുംബശ്രീയെ വകവരുത്തി ജനശ്രീ വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇത് എന്ന് വീയെസ് ആരോപിച്ചാല്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ക്ലേശിക്കും. പത്തുനാല്‍പത് ലക്ഷം സ്ത്രീകളുടെ ശാക്തീകരണം നടക്കുന്ന മേഖലയിലാണ് അനാവശ്യമായി വിടവുകള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അഞ്ചുകൊല്ലം കൊണ്ട് മുടിച്ചിട്ടേ പോവൂ എന്നുണ്ടോ ആവോ! സീയെഫിന് വേണ്ടി യൂഡീയെഫ് പണ്ട് നടത്തിയ മടക്കയാത്ര അധികാര വികേന്ദ്രീകരണത്തെ ദോഷകരമായി ബാധിച്ചു എന്ന് നിഷ്പക്ഷമതികള്‍ സമ്മതിക്കാതിരിക്കയില്ല. ബ്ലോക്പഞ്ചായത്തുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍; നിര്‍വഹണോദ്യോഗസ്ഥര്‍ ഗ്രാമ വികസന വകുപ്പില്‍. ബ്ലോക്തലത്തില്‍ അധികാര വികേന്ദ്രീകരണം ഇനിയും ഫലപ്രദമായിട്ടില്ല എന്ന് നമുക്കറിയാം. അസ്തിത്വ സന്ത്രാസങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് ബ്ലോക് പഞ്ചായത്തുകള്‍ ഇപ്പോള്‍ തന്നെ. അത് ഇനിയും വഷളാകും ഈ പോക്ക് പോയാല്‍. ഇതിനെക്കാള്‍ ഭേദം അറുപതുകളില്‍ സബ് കലക്ടര്‍മാര്‍ അധ്യക്ഷം വഹിച്ച ബ്ലോക് വികസന സമിതികള്‍ പുനഃസ്ഥാപിക്കുകയാണ്. രാജീവിന്റെ ഭരണ ഘടനാ ഭേദഗതിയുടെ ആത്മാവ് നശിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസുകാരെങ്കിലും തിരിച്ചറിയാത്തതെന്ത്? കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി ഗ്രാമ വികസനവും നഗര വികസനവും കഴിയുന്നത്ര അടുപ്പിച്ചുകൊണ്ടുവരാനായിരുന്നു നാം ശ്രമിച്ചുവന്നത്. അതിന് ഗുണവും ഉണ്ടായി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെങ്കിലും. ഇനിയിപ്പോള്‍ മൂന്ന് വിഭിന്ന ദിശകളിലേക്ക് കുതിക്കുന്ന മൂന്ന് കാട്ടുകുതിരകള്‍ ചേര്‍ന്നുവലിക്കുന്ന ഒരു രഥം ആക്കി മാറ്റുകയാണോ, നാം ഗവേണന്‍സ് എന്ന ഉദാത്ത സങ്കല്‍പത്തെ? ഇന്‍ഫര്‍മേഷന്‍ കേരള, സാനിറ്റേഷന്‍, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ മിഷനുകള്‍ നാം സൃഷ്ടിച്ചത് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത സേവന സരണികളും (decentralised delivery of services) ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ്. ഇപ്പോഴത്തെ ത്രി മന്ത്രിസംവിധാനം നമ്മുടെ ത്രിതലസംവിധാനത്തെ നിഷ്പ്രഭമാക്കും. ഇങ്ങനെ പറയാന്‍ ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍. മുനീറിനെ ഒതുക്കാനായി പഞ്ചായത്തിനെ നശിപ്പിക്കരുത്. ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുക. മുനീര്‍ സാമൂഹികക്ഷേമ വകുപ്പില്‍ ചൊറികുത്തി ഇരിക്കട്ടെ. അതുപോലെ രാജീവ് ഗാന്ധിയുടെ സ്മരണയോട് ബഹുമാനം ഉണ്ടെങ്കില്‍ ത്യാഗിവര്യനായ ജോസഫ് ആ വകുപ്പ് കൂടി കുഞ്ഞാലിക്കുട്ടിക്ക് വിട്ടുകൊടുക്കുക. പാലോളിയും എളമരം കരീമും ഭരിച്ചത് കുഞ്ഞാലി ഭരിക്കട്ടെ. അദ്ദേഹത്തിന് അതിന് കഴിവുണ്ട്. തന്നെയുമല്ല മുഴുവന്‍ സമയവും ഭരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഒളിസേവ തുടങ്ങിയ മറ്റാരോപണങ്ങള്‍ ഉന്നയിക്കപ്പെടാനുള്ള സന്ദര്‍ഭവും കുറഞ്ഞുകിട്ടും. ഗ്രാമവികസനം പോയാലും കെ.സി.ജോസഫിന് അത്യാവശ്യം പണി ഉണ്ടാവും. മ്യൂസിയവും മൃഗശാലയും ചലച്ചിത്ര കാര്യങ്ങളും കൂടെ തിരികെ കൊടുക്കുമെങ്കില്‍ അവിടെയും ഒരു പൂര്‍ണത വരും. തന്നെയുമല്ല ഗണേശന് ചലച്ചിത്രം കൊടുത്തത് സ്വാശ്രയ കോളജ് നടത്തുന്നയാള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൊടുത്തത് പോലെയാണ് താനും. അത് ഗണേശനും കെണിയാവും; ഇത് കുറിച്ചിടുക! വെച്ചൊഴിഞ്ഞാല്‍ ഗണേശന് തന്നെ നന്മവരും. അല്ലെങ്കില്‍ മന്ത്രിയായിരിക്കുമ്പോള്‍ തെറിയഭിഷേകവും മുന്‍ മന്ത്രിയാവുമ്പോള്‍ സിനിമയില്‍ നഷ്ടവും ഫലം! മുനീറിനെ ശിക്ഷിക്കുക. ഒരു ചെറിയ ശിക്ഷ മൂപ്പര്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, ആ ശിക്ഷ സംസ്ഥാനത്തിന് മേല്‍ കെട്ടിവെക്കരുത്. കാമ്യകര്‍മ പ്രവൃത്താനാം താവന്മാത്രം ഭവേത് ഫലം (ഏതെങ്കിലും കാര്യം ഉദ്ദേശിച്ച് ചെയ്യുന്ന പ്രവൃത്തിക്ക് അതിന്റെ ഫലം മാത്രമേ കിട്ടൂ) എന്ന് കുഞ്ഞാലിക്കുട്ടിയും നിഷ്‌ക്കാമം ഭജതാം ദേവമഖിലാഭീഷ്ടസിദ്ധയഃ (നിഷ്‌ക്കാമ കര്‍മികള്‍ക്ക് സര്‍വാഭീഷ്ട സിദ്ധിയാണ് ഫലം) എന്ന് പാണക്കാട് തങ്ങളും (ഉമ്മന്‍ ചാണ്ടിയും) ഓര്‍മിക്കുമെങ്കില്‍ നന്ന്.